തൃശൂർ: മണ്ണുത്തി പോലീസ് സ്റ്റേഷനിലെ വനിതാ ഐപിഎസ് ട്രെയിനിക്കെതിരേ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയുടെ വീട്ടുപണി ചെയ്യാൻ തയാറാകാത്തതിനു പോലീസുകാരനെ എആർ ക്യാന്പിലേക്കു സ്ഥലംമാറ്റിയെന്ന പരാതിയെത്തുടർന്നാണ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
സ്പെഷൽ ബ്രാഞ്ചിനോടും രഹസ്യാന്വേഷണ വിഭാഗം സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കും. തിരുവനന്തപുരത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും മുഖ്യമന്ത്രിതന്നെ നിർദേശിച്ച സാഹചര്യത്തിലാണ് അന്വേഷണം.
അടുക്കളമാലിന്യം നീക്കാൻ തയാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പോലീസുകാരന്റെ വെളിപ്പെടുത്തൽ. അടുക്കളമാലിന്യം പോലീസ് യൂണിഫോമിട്ടു പുറത്തു കൊണ്ടുകളയാൻ പറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ ഐപിഎസ് ഉദ്യോഗസ്ഥ തനിക്കെതിരേ ഗുരുതര അച്ചടക്കലംഘനത്തിനു മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് സമർപ്പിച്ചെന്നാണു പരാതി. തന്നെക്കൊണ്ട് വീട്ടുപണി ചെയ്യിച്ചിരുന്നുവെന്നും ആരോപിച്ചു. ഐപിഎസ് ട്രെയിനിയായ ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാൻ ചൂടുവെള്ളം കുളിമുറിയിൽ കൊണ്ടുവയ്ക്കുക, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുക തുടങ്ങിയ പണികൾ തന്നെക്കൊണ്ടു ചെയ്യിച്ചിരുന്നതായി പോലീസുകാരൻ കഴിഞ്ഞ ദിവസം ചാനലിൽ വെളിപ്പെടുത്തിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കാൻ തുടങ്ങിയത്.
ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു എന്ന് ഈ പോലീസുകാരനെതിരേ ഐപിഎസ് ഉദ്യോഗസ്ഥ മുകളിലേക്കു റിപ്പോർട്ട് നൽകുകയും തുടർന്ന് ഇദ്ദേഹത്തെ എആർ ക്യാന്പിലേക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥരോട് എല്ലാക്കാര്യങ്ങളും അറിയിച്ചിരുന്നതായാണു പോലീസുകാരൻ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെക്കണ്ട് ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കും.
തിരുവനന്തപുരത്തു ഗവാസ്കർ എന്ന പോലീസുകാരനുണ്ടായപോലെ ശാരീരിക ഉപദ്രവങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു തൃശൂരിലെ പോലീസുകാരൻ പറഞ്ഞിട്ടുണ്ട്. അതേസമയം, ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചുവെന്ന റിപ്പോർട്ട് മേലുദ്യോഗസ്ഥർക്കു നൽകിയതിന്റെ പ്രതികാരമാണു തനിക്കെതിരേ ഉയർന്ന ആരോപണത്തിനു പിന്നിലെന്ന് ഐപിഎസ് ഉദ്യോഗസ്ഥ പറയുന്നു. രണ്ടു കൂട്ടരുടെയും ആരോപണ -പ്രത്യാരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.
വീട്ടുപണിക്കു വിസമ്മതിച്ച പോലീസുകാരനോട് ഐപിഎസുകാരിയുടെ പ്രതികാരം
02:12 AM Jun 19, 2018 | Deepika.com