തിരുവനന്തപുരം: പതിന്നാലാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഗ്രാന്റ് തുക വിനിയോഗിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നും പല തദ്ദേശ സ്ഥാപനങ്ങളും കമ്മീഷന്റെ നിർദേശം പാലിച്ചില്ലെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പ്രവർത്തനക്ഷമതാ ഓഡിറ്റിൽ കണ്ടെത്തൽ. 2015-16 ൽ ലഭിച്ച 785.42 കോടി രൂപയിൽ 366.44 കോടിയും, 2016-17ൽ ലഭിച്ച 1,310.5 കോടി രൂപയിൽ 528.24 കോടിയും വിനിയോഗിച്ചിട്ടില്ലെന്ന് നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടിസ്ഥാന സേവനങ്ങൾക്കല്ലാതെ ഗ്രാന്റ് ചെലവ് ചെയ്യാൻ പാടില്ലെന്ന ധനകാര്യ കമ്മീഷന്റെയും ധനമന്ത്രാലയത്തിന്റെയും കർശന നിർദേശം ഉണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയ 35 തദ്ദേശ സ്ഥാപനങ്ങൾ തുക വകമാറ്റി. 22.72 കോടി രൂപയാണ് സ്ഥാപനങ്ങൾ അടിസ്ഥാന വികസനം ലക്ഷ്യമല്ലാത്ത പദ്ധതികൾക്കായി വിനിയോഗിച്ചത്. പഞ്ചായത്ത് മന്ത്രാലയവും കേന്ദ്രസർക്കാരും പ്രസിദ്ധീകരിച്ച നിഷേധ പട്ടികയിൽ ഉൾപ്പെട്ട പദ്ധതികൾക്കായി സ്ഥാപനങ്ങൾ 10.60 കോടി രൂപ ചെലവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിനായി ലഭ്യമായ 3,475.25 കോടി രൂപയിൽ 813.46 കോടി സംസ്ഥാനതല നോഡൽ ഏജൻസി, ദാരിദ്ര നിർമാർജന യൂണിറ്റ്, കേരള സുസ്ഥിര നഗര വികസന പദ്ധതി എന്നിവയ്ക്കായി വിനിയോഗിച്ചെങ്കിലും പദ്ധതികൾ മുടങ്ങി കിടക്കുകയാണ്. ഇത് ഫണ്ട് നൽകിയ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യത്തെതന്നെ പരാജയപ്പെടുത്തുന്നതാണ്. 2016-17ൽ സംസ്ഥാന സർക്കാർ അനുവദിച്ച 6,723.02 കോടി രൂപയിൽ 1,542.27 കോടി സറണ്ടർ ചെയ്തു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനുള്ള ഫണ്ടിൽ 7.65 കോടി അനുവദിച്ചപ്പോൾ 5.81 കോടി സറണ്ടർ ചെയ്തു. ഗ്രാമീണ വികസനത്തിനായുള്ള പ്രത്യേക പരിപാടിയ്ക്കായി 386.04 കോടി അനുവദിച്ചതിൽ 208.80 കോടിയും സറണ്ടർ ചെയ്തു. മറ്റു ഗ്രാമീണ വികസനത്തിനായി അനുവദിച്ച 38.16 കോടിയിൽ 18.86 കോടിയും നഗര വികസനത്തിനായി അനുവദിച്ച 1,133.60 കോടിയിൽ 364.68 കോടിയും സറണ്ടർ ചെയ്തു.
ഫണ്ട് വിനിയോഗം: തദ്ദേശ സ്ഥാപനങ്ങൾ വീഴ്ചവരുത്തിയെന്നു സിഎജിയുടെ കണ്ടെത്തൽ
02:12 AM Jun 19, 2018 | Deepika.com