തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിലക്കുന്നതുൾപ്പെടെയുള്ള പോലീസ് നിയമ ഭേദഗതിക്ക് ഏഴു വർഷത്തിനു ശേഷവും ചട്ടങ്ങൾ തയാറായിട്ടില്ല. പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് രൂപീകരണവും പോലീസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള നിബന്ധനകളുമെല്ലാം ഈ ഭേദഗതിയിലുണ്ട്. എന്നാൽ, ചട്ടങ്ങൾ തയാറാക്കാത്തതു മൂലം ഈ നിയമം പ്രാബല്യത്തിലാക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ക്രമപ്രശ്നത്തിലൂടെ ഇന്നലെ നിയമസഭയിൽ ഈ വിഷയം അവതരിപ്പിച്ചത് എൻ. ഷംസുദ്ദീൻ ആണ്.
ബില്ലുകൾ തയാറാക്കുമ്പോൾ തന്നെ ചട്ടങ്ങൾക്കും രൂപം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത്തവണ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്ന ചില ബില്ലുകളുടെ കാര്യത്തിലെങ്കിലും ഇതു നടപ്പിലാക്കാൻ സാധിച്ചു.
2011 ൽ കേരള പോലീസ് നിയമ ഭേദഗതി പാസാക്കിയ ശേഷം കരടു ചട്ടങ്ങൾക്കു രൂപം നൽകാനായി ഡിജിപിയുടെ കീഴിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ നടപടികളൊന്നുമുണ്ടായില്ല. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഈ പ്രശ്നം പരിഗണിച്ചെന്നും കരടു ചട്ടം തയാറാക്കി നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബില്ലുകൾ പാസാക്കി വർഷങ്ങൾ കഴിഞ്ഞും ചട്ടങ്ങൾ പാസാക്കാത്ത വിഷയം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അംഗങ്ങൾ ക്രമപ്രശ്നത്തിലൂടെ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അന്ന് റൂൾ ചെയ്തിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി ഗവണ്മെന്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടി ചട്ടങ്ങൾ രൂപീകരിക്കുന്നതിനു നടപടി കൈക്കൊണ്ടതായി സ്പീക്കർ അറിയിച്ചു.
ഏഴു വർഷം മുന്പേ നിയമ ഭേദഗതി; ചട്ടങ്ങൾ ഇനിയുമായില്ല
02:12 AM Jun 19, 2018 | Deepika.com