തിരുവനന്തപുരം: വികസന ഫണ്ടിന്റെ പത്തു ശതമാനം വനിതാ ഘടക പദ്ധതികൾക്കുവേണ്ടി ചെലവഴിക്കണമെന്ന മാർഗരേഖ തദ്ദേശസ്ഥാപനങ്ങൾ പാലിച്ചില്ലെന്ന് സിഎജി. ഈ തുക 2.39 ശതമാനം മാത്രമായി ഗ്രാമ പഞ്ചായത്തുകൾ ചുരുക്കി. ഇതിനു പുറമെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ജാഗ്രതാ സമിതികൾ പല തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തനരഹിതമാണെന്നും തദ്ദേശസ്ഥാപനങ്ങളെ സംബന്ധിച്ച പ്രവർത്തന ക്ഷമതാ റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കുന്നു.
30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 3,062.15 കോടി രൂപയിൽ 287.05 കോടി വനിത ശക്തീകരണ പദ്ധതികൾക്കായി വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 149.62 കോടി മാത്രമാണ്. ഇതിൽ 73.18 കോടി മാത്രമാണ് സ്ത്രീകൾക്കുവേണ്ടി മാത്രം നടപ്പിലാക്കുന്ന പദ്ധതികൾക്കായി ചെലവഴിച്ചത്. ഇതിനു പുറമെ അഞ്ചു തദ്ദേശ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗക്കാർക്ക് പ്രയോജനം ലഭിക്കുന്നതിനായി വനിതാ ഘടകപദ്ധതിക്കു കീഴിലുള്ള പദ്ധതികൾക്കായി ഫണ്ടുകൾ വകയിരുത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരിശോധന നടത്തിയ 15 തദ്ദേശ സ്ഥാപനങ്ങളിൽ വനിതകൾക്കു വേണ്ടിയുള്ള പദ്ധതികൾക്കായി 28.77 കോടി രൂപ വിനിയോഗിച്ച് നിർമിച്ച 234 കെട്ടിടങ്ങളിൽ 59 കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിലൂടെ 7.30 കോടി രൂപ നിഷ്ക്രിയമായി കിടക്കുകയാണെന്നും കണ്ടെത്തിയതായി സിഎജി റിപ്പോർട്ടിൽ പറയുന്നു.
വനിതകളുടെ അവകാശ സംരക്ഷണം: ജാഗ്രതാ സമിതികൾ പരാജയമെന്ന് സിഎജി
02:12 AM Jun 19, 2018 | Deepika.com