നിയമസഭാ അവലോകനം / സാബു ജോണ്‍
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയം പറഞ്ഞു സിപിഎമ്മിലെ എം. സ്വരാജും കോണ്‍ഗ്രസിലെ എ.പി. അനിൽകുമാറും തമ്മിൽ പൊരിഞ്ഞ തർക്കം. ആരാണു കൂടുതൽ മെലിഞ്ഞതെന്നായിരുന്നു തീരുമാനിക്കേണ്ടത്.
ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെട്ട പാർട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് സ്വരാജ് പറഞ്ഞത്. ചില തെളിവുകളും സ്വരാജ് നിരത്തി. ഹിമാചൽ പ്രദേശിലെ തീയോഗ് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ജയിച്ചപ്പോൾ കോണ്‍ഗ്രസ് സ്ഥാനാർഥി വെറും പതിനഞ്ച് ശതമാനം വോട്ടോടെ മൂന്നാമതായിപ്പോയി. മഹാരാഷ്ട്രയിലെ പൽഘാർ ലോക്സഭാ സീറ്റിൽ ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി നാലാമതെത്തിയപ്പോൾ കോണ്ഗ്രസുകാരൻ അഞ്ചാമതായിപ്പോയത്രെ. ഇതു വച്ചു നോക്കിയാൽ രാജ്യത്ത് ശക്തിയുള്ള പാർട്ടി സിപിഎം ആണെന്ന് ആരെങ്കിലും ധരിച്ചാൽ കുറ്റം പറയാനാകില്ല.
അനിൽകുമാറാണ് സ്വരാജിനു മറുപടി നൽകിയത്. ബംഗാളിൽ ആരാണു പ്രധാന പ്രതിപക്ഷമെന്ന് അനിൽകുമാർ ചോദിച്ചു. ഹിമാചലിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയപ്പോൾ കോണ്‍ഗ്രസ് പിന്തുണയോടെയാണ് സിപിഎമ്മുകാരൻ ജയിച്ചതെന്നാണ് അനിൽകുമാർ പറഞ്ഞത്. മാത്രമല്ല, ഈയിടെയായി ഈ സിപിഎമ്മുകാരൻ ബിജെപിക്കൊപ്പമാണെന്നുമാണ് അനിൽകുമാറിനു ലഭിച്ച വിവരം.
അനിൽകുമാറിന്റെ വിജ്ഞാനം രേഖയിൽ വരാൻ പാടില്ലെന്നു സ്വരാജിനു നിർബന്ധമുണ്ടായിരുന്നു. തീയോഗിൽ ദീപക് കുമാർ എന്ന കോണ്ഗ്രസുകാരൻ മത്സരിച്ചെന്നും വെറും പതിനഞ്ചു ശതമാനം വോട്ടു മാത്രമേ ലഭിച്ചുള്ളു എന്നും സ്വരാജ് തിരുത്തിപ്പറഞ്ഞു. തെറ്റായ വിവരങ്ങൾ രേഖയിൽ കിടക്കാൻ പാടില്ലെന്നു സ്വരാജിനു നിർബന്ധം. ഏതായാലും സംഗതി പരിശോധിക്കാമെന്നു പറഞ്ഞ് സ്പീക്കർ ഈ പൊല്ലാപ്പിനു വിരാമമിട്ടു. ഇക്കാര്യത്തിൽ അനിൽകുമാറിന്റെ വാദം ശരിയല്ലെന്നു വ്യക്തം. സ്വരാജ് പറഞ്ഞതു തന്നെയായിരുന്നു വസ്തുത എന്നു തെരഞ്ഞെടുപ്പു ഫലം നോക്കിയാൽ വ്യക്തമാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുത്താൽ ഒരു കോടി രൂപ കൊടുക്കാമെന്ന് ആർഎസ്എസുകാർ പ്രഖ്യാപിച്ചു. ഏതെങ്കിലും കോണ്‍ഗ്രസുകാരന്റെ തലയ്ക്ക് 100 രൂപയെങ്കിലും ആരെങ്കിലും വിലയിട്ടോ? അതു തലയ്ക്കകത്ത് ഒന്നുമില്ലാത്തതു കൊണ്ടല്ല, മറിച്ച് ആ തല അവിടെയിരുന്നാലും കുഴപ്പമില്ലെന്ന് ആർഎസ്എസുകാർക്കു ബോധ്യമുള്ളതു കൊണ്ടാണെന്നാണ് സ്വരാജ് പറഞ്ഞുവച്ചത്. ഇന്നു കോണ്‍ഗ്രസിൽ നിൽക്കുന്നവർ നാളെ തങ്ങൾക്കൊപ്പം വരേണ്ടവരാണെന്ന് ആർഎസ്എസുകാർക്ക് അറിയാമെന്നും സ്വരാജ് പറഞ്ഞു.
2019 ലെ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ സ്വരാജിനു കാര്യങ്ങൾ മനസിലായിക്കൊള്ളുമെന്ന് ആശ്വസിക്കുകയാണ് അനിൽകുമാർ. ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടയിലായിരുന്നു സ്വരാജും അനിൽകുമാറും ദേശീയ രാഷ്ട്രീയം ചികഞ്ഞ് കൂടുതൽ ക്ഷീണം ആർക്കെന്നു കണ്ടെത്താൻ ശ്രമിച്ചത്.
ഒറ്റപ്പെട്ട സംഭവങ്ങൾ ചികഞ്ഞെടുത്ത് മാധ്യമങ്ങളെ വിലയ്ക്കെടുത്ത് സർക്കാരിനെ കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഭരണപക്ഷത്തെ വി. ജോയിയുടെ പരാതി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ലോക്കപ്പ് കൊലകളുടെയും ആത്മഹത്യകളുടെയും പട്ടിക നിരത്തി ഇത് എല്ലാക്കാലത്തുമുള്ളതാണെന്നു സ്ഥാപിക്കുകയായിരുന്നു ജോയി. ഇപ്പോൾ കർക്കശമായ നടപടിയെടുക്കുന്നു എന്നത് ഇടതുസർക്കാരിന്റെ മേന്മ. നേതാക്കളുടെ പടത്തിനു മീതെ റീത്ത് വയ്ക്കുന്ന സ്ഥിതിയാണത്രെ കോണ്‍ഗ്രസിൽ. മുമ്പു തങ്ങൾ ആരോപണമായി പറഞ്ഞ കാര്യങ്ങളാണ് മദ്യനയത്തിലും വിഴിഞ്ഞം തുറമുഖ വിഷയത്തിലും സുധീരൻ ഇപ്പോൾ പറയുന്നതെന്നായിരുന്നു ജോയിയുടെ പക്ഷം.
താരതമ്യേന ഭേദപ്പെട്ട സർക്കാരാണിതെന്നു പി.സി. ജോർജ് സർട്ടിഫിക്കറ്റ് നൽകി. എല്ലാവരും പുച്ഛിച്ച കാലത്തും താൻ മാത്രം കിഫ്ബിയെ അനുകൂലിച്ചെന്നും ജോർജ് സർക്കാരിനെ ഓർമിപ്പിച്ചു. മാത്രമല്ല, കിഫ്ബിയെയും മന്ത്രിയെയും അഭിനന്ദിക്കുകയും ചെയ്തു. ഇടുക്കിയിലെ ഭൂമിപ്രശ്നവും കാലവർഷക്കെടുതികൾ മൂലം കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് റോഷി അഗസ്റ്റിൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
പോലീസിന്റെ വീഴ്ചയെക്കുറിച്ചാണ് എം. ഉമ്മർ പറഞ്ഞത്. കസ്റ്റഡി മരണത്തെക്കുറിച്ച് എന്തു ചോദിച്ചാലും സർക്കാർ നിയമസഭയിൽ പറയുന്നത് വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു എന്നാണ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നിസാമുദ്ദീൻ എക്സ്പ്രസിന്റെയത്ര നീളമുണ്ടെന്നും ഉമ്മർ കണ്ടെത്തി.
സർക്കാരിന്റെ പ്രോഗസ് റിപ്പോർട്ടിനെ ഉമ്മർ വിമർശിച്ചപ്പോൾ ഭരണപക്ഷത്തു നിന്ന് ചെങ്ങന്നൂർ എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ചെങ്ങന്നൂരിലേത് അവസാനത്തെ തെരഞ്ഞെടുപ്പല്ല എന്നായിരുന്നു ഉമ്മറിന്റെ മറുപടി. മോദിയുടെ ഗതിയിലേക്കു പോകരുതെന്നും ഉമ്മർ ഭരണപക്ഷത്തെ ഉപദേശിക്കുന്നുണ്ടായിരുന്നു.
കാലവർഷക്കെടുതിയായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയമായി കൊണ്ടു വന്നത്. പോലീസിലെ ദാസ്യപ്പണി ആരോപണങ്ങളും കെ.ബി. ഗണേഷ്കുമാർ യുവാവിനെ മർദിച്ചതുമൊക്കെ അടിയന്തരപ്രമേയമായി വരുമെന്നായിരുന്നു പൊതുവേ കരുതപ്പെട്ടെങ്കിലും അതൊന്നും പ്രതിപക്ഷം ഏറ്റെടുത്തില്ല.
കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങൾ നല്ല നിലയിൽ പ്രവർത്തിച്ചു എന്നാണ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും വിശ്വസിക്കുന്നത്. എന്നാൽ, ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയത് അടുത്ത ദിവസം വൈകുന്നേരം അഞ്ചിനു മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്തിനിങ്ങനെയൊരു ദുരന്ത നിവാരണ സേന? രമേശ് ചോദിച്ചു. വൈകുന്നേരം അഞ്ചിനല്ല, മൂന്നിനു സേന സ്ഥലത്തെത്തിയെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ നിന്നു റോഡ് മാർഗം എത്തിയപ്പോൾ കുറച്ചു വൈകിപ്പോയെന്നു മന്ത്രി തന്നെ സമ്മതിച്ചു.
എന്തുകൊണ്ട് നാവികസേനയുടെ ഹെലികോപ്റ്റർ ചോദിച്ചു വാങ്ങിയില്ലെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. ഹെലികോപ്റ്റർ അനുവദിച്ചു വരുമ്പോൾ കാലതാമസം വരുമല്ലോ എന്നു കരുതി റോഡ് മാർഗം പോകട്ടേയെന്നു ചിന്തിച്ചു എന്നു മന്ത്രി മറുപടി നൽകി.
സംസ്ഥാനത്തിനു സ്വന്തമായി ഒരു ഹെലികോപ്റ്റർ വേണമെന്നായി ഇ.പി. ജയരാജനും കെ.ബി. ഗണേഷ്കുമാറും. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷൻ സെന്ററിൽ ആറു പേർക്കിരിക്കാവുന്ന വിമാനം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് ഗണേഷ്കുമാർ ചൂണ്ടിക്കാട്ടി. ഒരു പൈലറ്റിനെ നിയമിച്ചാൽ മാത്രം മതിയാകും. ഏതായാലും ഇക്കാര്യം ആലോചിച്ചു തീരുമാനിക്കാമെന്നു പറഞ്ഞ് മന്ത്രി ചന്ദ്രശേഖരൻ ആ ചർച്ച അവസാനിപ്പിച്ചു.
പോലീസിലെ ദാസ്യപ്പണി വിഷയം കെ.എസ്. ശബരീനാഥൻ സഭയിൽ സബ്മിഷനായി ഉന്നയിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നു കൈമാറിക്കിട്ടിയ ജീർണമായ പാരമ്പര്യം എന്നാണ് ദാസ്യപ്പണിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധനവിനിയോഗ ബില്ലു കൂടാതെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബിൽ, കേരള പഞ്ചായത്ത് രാജ് ഭേദഗതി ബിൽ, കേരള മുനിസിപ്പാലിറ്റി രണ്ടാം ഭേദഗതി ബിൽ എന്നിവയും പാസാക്കിയാണ് സഭ ഇന്നലെ പിരിഞ്ഞത്.
കൂടുതൽ മെലിഞ്ഞതു കോണ്‍ഗ്രസോ സിപിഎമ്മോ?
01:34 AM Jun 19, 2018 | Deepika.com