താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിൽ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കരിഞ്ചോല ഹസന്റെ ഭാര്യ ആസ്യ(54)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു കണ്ടെത്തിയത്.
ഹസന്റെ വീടിരുന്നതിന്റെ 250 മീറ്ററോളം താഴെ ചെളിയിൽ താഴ്ന്ന നിലയിൽ ശനിയാഴ്ച മകൾ നുസ്രത്ത് (26), നുസ്രത്തിന്റെ മകൾ റിൻഷ മെഹറിൻ (നാല്), മരുമകൾ ഷംന (25), ഷംനയുടെ മകൾ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിനടുത്തു നിന്നാണ് ആസ്യയുടേയും മൃതശരീരം കണ്ടെടുത്തത്. ഇനി കരിഞ്ചോലയിൽ അബ്ദുറഹിമാന്റെ ഭാര്യ നഫീസയെ കണ്ടെത്താനുണ്ട്. മഴ അവഗണിച്ചാണ് ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്.
പതിനൊന്നരയോടെ ഡൽഹിയിൽ നിന്നു ലാൻഡ് സ്കാനർ സംഘം എത്തിയതോടെ തെരച്ചിൽ കൂടുതൽ ഊർജിതമായി. ഡോഗ് സ്ക്വാഡ് ഇന്നലെയും കരിഞ്ചോല മലയിലെത്തി പരിശോധന തുടർന്നു.
ശനിയാഴ്ച പോലീസ് നായ മണം പിടിച്ചെത്തിയത് ഹസന്റെ വീടിരുന്നിടത്തായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങൾ കണ്ടെത്താനായത്. ഇവിടം കേന്ദ്രീകരിച്ച് തന്നെയാണ് ഇന്നലെയും തെരച്ചിൽ നടത്തിയത്. സന്ധ്യയോടെ നിർത്തിയ തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും.
കരിഞ്ചോലമല ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കിട്ടി
03:23 AM Jun 18, 2018 | Deepika.com