മരട്: മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു കുട്ടികൂടി മരണത്തിനു കീഴടങ്ങി. വൈറ്റില ജനത പാടത്തു ലെയിനിൽ വാൻപുള്ളിൽ ജോബ് ജോർജ്- ജോമ ദമ്പതികളുടെ മകൾ മൂന്നരവയസുകാരി കരോളിൻ ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ആയയും രണ്ടു കുട്ടികളും അപകട ദിവസം മരിച്ചിരുന്നു. മരട് ജയന്തി റോഡിലെ കുളത്തിലേക്കു മറിഞ്ഞ വാനിൽ ഉണ്ടായിരുന്ന കരോളിനെ അബോധാവസ്ഥയിലാണു പുറത്തെടുത്തത്. ആദ്യം വൈറ്റിലയിലെ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ശ്വാസകോശത്തിൽ ചെളിനിറഞ്ഞ് വെന്റിലേറ്ററിലായിരുന്നു ആറു ദിവസമായി കരോളിൻ.
സ്കൂളിലെ ആയ മരട് കൊച്ചിറപാടത്തു ഉണ്ണിയുടെ ഭാര്യ ലത (42), മരട് അയിനിക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ശ്രീജിത്ത് എസ്. നായരുടെ മകൻ ആദിത്യൻ (4), മരട് ആയത്രപറമ്പിൽ സനലിന്റെ മകൾ വിദ്യാലക്ഷ്മി (4)എന്നിവർ ദുരന്തം നടന്ന് മണിക്കൂറുകൾക്കകംതന്നെ മരിച്ചിരുന്നു . മരട് വിക്രം സാരാഭായ് റോഡിൽ പ്രവർത്തിക്കുന്ന കിഡ്സ് വേൾഡ് എന്ന പ്ലേ സ്കൂളിലെ വാഹനമാണു തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ കുട്ടികളുമായി പോകവേ അപകടത്തിൽപ്പെട്ടത്.
ഏതാനും കുട്ടികളെ വീടുകളിൽ ഇറക്കിയ ശേഷം കാട്ടിത്തറ റോഡ് വഴി ചമ്പക്കര ഭാഗത്തേക്കു പോകുമ്പോൾ മരട് അയിനി നട -കാട്ടിത്തറ ലിങ്ക് റോഡായ ഹരിചന്ദ്ര ലൈനിലാണ് അപകടം നടന്നത്.
കരോളിന്റെ മൃതദേഹം എറണാകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ എട്ടരയോടെ തൈക്കൂടം സെന്റ് റാഫേൽ ദേവാലയത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് പത്തോടെ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ബന്ധുവായ മരട് കാട്ടിത്തറ കുന്നലക്കാട് ജിനിയുടെ വസതിയിൽ താമസിച്ചുവരികയായിരുന്നു കരോളിൻ. പിതാവ് ജോബ് ജോർജിനും അമ്മ ജോമയ്ക്കും ന്യൂസിലൻഡിലാണ് ജോലി. കരോളിന് അഞ്ചര മാസം പ്രായമുള്ള സഹോദരിയുണ്ട്.
സ്കൂൾ വാൻ അപകടം: ഒരു കുരുന്നുകൂടി യാത്രയായി
03:23 AM Jun 18, 2018 | Deepika.com