കോഴിക്കോട്: ഐപിഎസുകാരുടെ ദാസ്യപ്പണിക്കായി ക്യാമ്പ്ഫോളോവര്‍മാരെ ഉപയോഗിക്കുന്നത് പതിവായിട്ടും പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവരം മറച്ചുവച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി നല്‍കേണ്ട മറുപടിയാണ് പോലീസുദ്യോഗസ്ഥര്‍ തെറ്റായി തയാറാക്കി നല്‍കിയത്.
മാര്‍ച്ച് 21ന് കെ. മുരളീധരന് ആണു ചോദ്യമുന്നയിച്ചത്. ക്യാമ്പ് ഫോളോവര്‍ തസ്തികയിലെ ജീവനക്കാരില്‍ എത്രപേരെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്നും ഇപ്രകാരം നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ക്യാമ്പുകളിലേക്ക് തിരിച്ചയയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്നുമാ യിരുന്നു ചോദ്യം. ക്യാമ്പ് ഫോളോവര്‍ തസ്തികകളിലെ ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിക്കായി നിയോഗിക്കാറില്ലെന്നാണു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
മറുപടി തെറ്റായിരുന്നുവെന്നാണ് പോലീസ് അസോസിയേഷന് നേതാക്കള്‍ വരെ പറയുന്നത്. എആര്‍ ക്യാമ്പിലുള്ള ക്യാമ്പ് ഫോളോവര്‍മാരെ ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ക്യാമ്പിലേക്ക് അയയ്ക്കാറുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും ചട്ടവിരുദ്ധമായതിനാൽ നിയമസഭയിലേക്കുള്ള മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കാന്‍ സാധിക്കില്ല. പ്രതിപക്ഷം വിഷയം വിവാദമാക്കുമെന്നതിനാലാണ് ക്യാമ്പ് ഫോളോവര്‍മാരുടെ ജോലികള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചത്.
ഉത്തരങ്ങള്‍ തയാറാക്കുന്നതിനായി ഓരോ ജില്ലയിലേക്കും ചോദ്യങ്ങള്‍ അയച്ചു നല്‍കുകയാണ് പതിവ്. ഉത്തരം തയാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം നിയോഗിച്ചിക്കും. ഉത്തരങ്ങള്‍ ജില്ലാ പോലീസ് മേധാവി വായിച്ച് ശരിയാണോയെന്ന് ഉറപ്പാക്കിയാണ് സംസ്ഥാന ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയിലേക്ക് അയയ്ക്കുന്നത്. തയാറാക്കി നല്കുന്ന ഉത്തരങ്ങള്‍ പരിശോധിക്കുന്നത് ഐപിഎസ് ഉദ്യോഗസ്ഥനാണ്. അതേ ഉദ്യോഗസ്ഥന്റെ വീട്ടിലും ക്യാമ്പ് ഫോളോവര്‍മാര്‍ ജോലി ചെയ്യുന്നത് പതിവാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഉത്തരം തയാറാക്കിയതിൽ പോലീസ് കൃത്രിമം കാണിച്ചത്. എആര്‍ ക്യാമ്പിലേക്ക് അനുവദിച്ച കുക്ക്, ധോബി, സ്വീപ്പര്‍ എന്നീ ക്യാമ്പ് ഫോളോവര്മാരെയാണ് ഐപിഎസ് മേലധികാരികള്‍ വീട്ടിലെ ദാസ്യപണിക്കായി ഉപയോഗിക്കുന്നത്. ഇതില്‍ സര്‍വീസില്‍നിന്ന് വിരമിച്ചവരും സ്ഥലം മാറിപ്പോയവരും ഉള്‍പ്പെടുന്നുണ്ട്.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടുജോലിക്കും മറ്റുമായി ജീവനക്കാരെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് പ്രത്യേക അലവന്‍സ് നല്‍കുന്നുണ്ട്. ഇതിനുപുറമേയാണ് ശമ്പളം വാങ്ങുന്നവരെ ജോലിക്കായി ഉപയോഗിക്കുന്നത്.
പോലീസിലെ ദാസ്യപ്പണി: നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചു
03:23 AM Jun 18, 2018 | Deepika.com