കോട്ടയം: പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ ദീപികയിൽനിന്നാണ് താൻ പഠിച്ചതെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ഗവർണറായി ചുമതലയേറ്റ ശേഷം ഇന്നലെ രാവിലെ ദീപികയുടെ കോട്ടയം കേന്ദ്ര ഓഫീസിൽ എത്തിയപ്പോൾ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു കുമ്മനം രാജശേഖരൻ.
ദീപികയുടെ മുൻ മാനേജിംഗ് എഡിറ്റർ ഫാ. കൊളംബിയർ സിഎംഐയുടെ കാലത്താണ് പത്രപ്രവർത്തനത്തിനായി ദീപികയിലെത്തുന്നത്. ദീപികയുടെ മുൻകാല എഡിറ്റർ ആയിരുന്ന വല്യമ്മാവനുമായി (കുമ്മനം ഗോവിന്ദപിള്ള) ഫാ.കൊളംബിയർക്കുണ്ടായിരുന്ന ആത്മബന്ധമാണ് ദീപികയിലെത്താനുള്ള കാരണം. ഫാ.കൊളംബിയർ തന്ന പേന ഉപയോഗിച്ചാണ് വാർത്തകൾ എഴുതി പഠിച്ചത്. ഏജൻസി വാർത്തകൾ തർജമ ചെയ്യുന്പോൾ വരുന്ന തെറ്റുകൾ അന്നത്തെ ന്യൂസ് എഡിറ്റർ ഫാ. സഖറിയാസ് നടയ്ക്കൽ തിരുത്തി തന്നതും കുമ്മനം രാജശേഖരൻ അനുസ്മരിച്ചു. ദീപികയിൽനിന്നു ലഭിച്ച പ്രോത്സാഹനവും പിന്തുണയും തൊഴിൽപരമായി ലഭിച്ച അറിവും ജീവിതയാത്രയിൽ എപ്പോഴും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 10.30ന് ദീപിക കേന്ദ്ര ഓഫീസിലെത്തിയ കുമ്മനം രാജശേഖരനെ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോണ്‍.മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ദീപികയിലൂടെ പത്രപ്രവർത്തനം ആരംഭിച്ച് തുടർന്നു പൊതുപ്രവർത്തനരംഗത്തുകൂടി വളർന്ന് ഇന്നു ഭരണഘടനാപരമായ ഉന്നത പദവിയിൽ കുമ്മനം രാജശേഖരൻ എത്തിയതിൽ ദീപികയ്ക്കും ദീപിക കുടുംബാംഗങ്ങൾക്കും ആത്മാഭിമാനവും ആന്തരികമായ സംതൃപ്തിയുമുണ്ടെന്ന് മോണ്‍.മാണി പുതിയിടം പറഞ്ഞു. മാനേജിംഗ് ഡയറക്ടർ മോണ്‍.മാണി പുതിയിടവും ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും ചേർന്ന് ഗവർണറെ പൊന്നാടയണിയിച്ചു.
ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി.മാത്യു, സീനിയർ കാർട്ടൂണിസ്റ്റ് രാജു നായർ, ചീഫ് ഫിനാൻഷൽ ഓഫീസർ എം.എം. ജോർജ്, കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോണ്സണ് വള്ളോംപുരയിടം, പിആർഒ മാത്യു കൊല്ലമലക്കരോട്ട്, ഇന്റേണൽ ഓഡിറ്റർ ബിനോയി ജോസഫ്, മാനേജർ (കോർപറേറ്റ് റിലേഷൻ) സാബു ഏബ്രഹാം, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി, മുനിസിപ്പൽ കൗണ്‍സിലർ ഹരികുമാർ കോയിക്കൽ, ദീപിക സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
എന്നെ പത്രപ്രവർത്തനം പഠിപ്പിച്ചത് ദീപിക: ഗവർണർ കുമ്മനം രാജശേഖരൻ
02:38 AM Jun 18, 2018 | Deepika.com