കുറവിലങ്ങാട്: അക്ഷരങ്ങളും അക്കങ്ങളും മാഞ്ഞ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയ എസ്എസ്എൽസി മാർക്ക് കാർഡുകൾ പരീക്ഷ ഭവനിലെത്തിച്ചു മാറ്റി വാങ്ങാൻ നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ എസ്എസ്എൽസി മാർക്കുകാർഡുകളിൽ വിദ്യാർഥികളുടെ പേരും വിവരങ്ങളും രജിസ്റ്റർ നന്പറുകളുമടക്കം മാഞ്ഞും പൊളിഞ്ഞും വ്യക്തമല്ലാത്ത സ്ഥിതിയിലായിരുന്നു. ചില സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികളുടെയും മാർക്ക് കാർഡുകൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.
അച്ചടിയിലെ പിഴവുമൂലം ഉപരിപഠനത്തിനടക്കം ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ മാർക്ക് കാർഡുകൾ ലഭിച്ചത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയതായി ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് നടപടികൾ ഉറപ്പാക്കി അധികൃതർ രംഗത്തെത്തുകയായിരുന്നു.
അതതു വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിൽ മാർക്ക് കാർഡുകൾ ഏൽപ്പിച്ചു മാറ്റിവാങ്ങാനുള്ള ക്രമീകരണമൊരുക്കാനായിരുന്നു നിർദേശം. ഉന്നത പഠനത്തിനടക്കം മാർക്ക് കാർഡുകൾ അത്യാവശ്യമാണെന്നിരിക്കെ വിദ്യാഭ്യാസ ജില്ലാ ഓഫീസ് തലത്തിലെ നടപടി വൈകാൻ സാധ്യതയുള്ളതിനാൽ സ്കൂളുകൾ നേരിട്ടു പരീക്ഷാഭവനിൽ മാർക്ക് കാർഡ് എത്തിക്കാനും നിർദേശിച്ചിട്ടുണ്ട്.
അവ്യക്തമായ മാർക്ക് കാർഡുകൾ ലഭിച്ചതു പ്ലസ് വണ് പ്രവേശനത്തിൽ വിദ്യാർഥികൾക്കു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ കാർഡുകൾ വാങ്ങിസൂക്ഷിക്കേണ്ടി വരുന്നതു സ്കൂൾ അധികൃതർക്കും ബുദ്ധിമുട്ടായി. കാർഡുകൾ ലാമിനേറ്റ് ചെയ്തു സൂക്ഷിക്കരുത് എന്ന നിർദേശമുള്ളതിനാൽ അങ്ങനെയും സംരക്ഷിക്കാനുള്ള സാധ്യതയില്ലാതായി. ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടു കാർഡിന്റെ മറുപുറത്തു രേഖപ്പെടുത്തലുകൾ അനിവാര്യമായി വരുന്നതിനാലാണ് ലാമിനേറ്റ് ചെയ്യരുതെന്നു നിർദേശിച്ചിരിക്കുന്നത്.
ബെന്നി കോച്ചേരി
മാർക്ക് മാഞ്ഞുപോയ കാർഡുകൾ പരീക്ഷാഭവനിലെത്തിക്കാൻ നിർദേശം
02:18 AM Jun 18, 2018 | Deepika.com