കൊച്ചി: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശിനിയെ വിവാഹം ചെയ്ത് ആഭരണങ്ങളും പണവും തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാവേലിക്കര ചുനക്കര ഐരൂർ പൊന്നാലയത്തിൽ ലിപിൻ പൊന്നപ്പൻ(29)നെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
മുൻ വിവാഹ കാര്യം മറച്ചുവച്ചാണ് ലിപിൻ ബംഗ്ലാദേശ് സ്വദേശിനിയെ വിവാഹം ചെയ്തത്. 2014ലാണ് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ബംഗ്ലാദേശ് സ്വദേശിനിയെ ലിപിൻ പരിചയപ്പെടുന്നത്. ഈ സമയം പ്രതി സഹപാഠിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ വിവാഹം ചെയ്ത് എറണാകുളത്തു താമസിച്ചുവരികയായിരുന്നു. ലിപിന്റെ ഭാര്യ ജോലിക്കായി ഗൾഫിലേക്കു പോയ കാലയളവിൽ യുവതിയുമായി ലിപിൻ ഫേസ്ബുക്കിലൂടെ കൂടുതൽ അടുത്തു. തുടർന്ന് 2017 ജനുവരിയിൽ ധാക്കയിലെത്തിയ ലിപിൻ മതം മാറി ആര്യൻ എന്ന പേരു സ്വീകരിച്ചു യുവതിയുടെ മതാചാരപ്രകാരം വിവാഹം കഴിക്കുകയായിരുന്നു.
കുറച്ചുനാൾ ബംഗ്ലാദേശിൽ താമസിച്ച പ്രതി പിന്നീടു യുവതിയെയും മകളെയും കേരളത്തിലേക്കു കൊണ്ടുവന്നു. ആദ്യം കാക്കനാട് ഇൻഫോ പാർക്കിനു സമീപമുള്ള ഫ്ളാറ്റിലും പിന്നീട് എറണാകുളം സൗത്ത് ഓവർ ബ്രിഡ്ജിനു സമീപമുള്ള ഫ്ളാറ്റിലും താമസിപ്പിച്ചു. യുവതിയുടെ ആഭരണങ്ങളും പണവും സ്വന്തമാക്കുകയും യുവതിയുടെ പണം ഉപയോഗിച്ചു കാർ വാങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതിയുടെ ആദ്യ വിവാഹത്തെക്കുറിച്ചു യുവതി അറിയുന്നത്. തന്നെ വിവാഹം കഴിച്ച കാര്യം യുവതി ലിപിന്റെ ആദ്യ ഭാര്യയെ അറിയിച്ചതോടെ ലിപിനു പണം അയച്ചുകൊടുത്തുകൊണ്ടിരുന്നത് ആദ്യ ഭാര്യ നിർത്തി. ഇതിൽ പ്രകോപിതനായാണു പ്രതി യുവതിയെയും കുട്ടിയെയും ഫ്ളാറ്റിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
ബംഗ്ലാദേശ് സ്വദേശിനിയെ വിവാഹം ചെയ്തു തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ
02:09 AM Jun 18, 2018 | Deepika.com