കളമശേരി: സംസ്ഥാനത്തെ മുഴുവൻ ബസുകളിലും റൂട്ട് ബോർഡിൽ സ്ഥലനാമങ്ങൾ ഇംഗ്ലീഷിലും രേഖപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവായി. പുതിയ ബസ് പെർമിറ്റ് അനുവദിക്കുമ്പോൾ ഈ നിർദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എല്ലാ ആർടിഒ മാർക്കും സർക്കുലർ അയച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളിയുടെ നിവേദനത്തെത്തുടർന്നാണ് ഈ നിർദേശം.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെയും, വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെയും സാന്നിധ്യമാണ് ഇംഗ്ലീ ഷ് ബോർഡുകൾ ഉപയോഗിക്കാൻ ഗതാഗത വകുപ്പിനെ പ്രേരിപ്പിച്ചത്. കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ മലയാളത്തിലുള്ള റൂട്ട് ബോർഡ് വായിക്കാനറിയാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇംഗ്ലീഷ് ഭാഷയിലും വിവരണം ഉൾപ്പെടുത്തുന്നത്.
നിലവിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന പെരുമ്പാവൂർ മേഖലയിൽ മലയാളത്തെ കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രധാന സ്ഥലനാമങ്ങൾ ചില സ്വകാര്യ ബസുകളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സർക്കാർ ഉത്തരവ് ഇല്ലാത്തതിനാൽ കെഎസ്ആർടിസി ബസുകൾ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 2013ൽ ഗതാഗത വകുപ്പ് മുൻകൈയെടുത്ത് സ്ഥലനാമങ്ങളോടൊപ്പം പ്രത്യേക നമ്പർ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ പ്രാരംഭചെലവിന് പണം കണ്ടെത്താനാകാതിരുന്നതിനാൽ ആ പദ്ധതിയും ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ബോർഡിന് വലിപ്പം കൂട്ടാതെ തന്നെ മറ്റൊരു ഭാഷയിലും സ്ഥലനാമം ചേർക്കുകയെന്നത് ശ്രമകരമാകുമെന്ന് ബസുടമകൾ പറയുന്നു. മാത്രമല്ല, ഇംഗ്ലീഷ് അക്ഷരങ്ങൾ ഓരോ ബസിലും വ്യത്യസ്തമായി എഴുതുന്നതും ആശയക്കുഴപ്പമുണ്ടാക്കുമെന്ന് അഭിപ്രായമുണ്ട്.
ബസുകളിൽ സ്ഥലനാമങ്ങൾ ഇനി ഇംഗ്ലീഷിലും
02:00 AM Jun 17, 2018 | Deepika.com