പത്തനംതിട്ട: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലും ശബരിമല ക്ഷേത്രത്തിലും ഇന്നലെ ദർശനം നടത്തി. ഗവർണർപദവി ഏറ്റെടുത്തശേഷം ആദ്യമായി ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരനെ ആറന്മുളയിലേക്ക് വിവിധ സംഘടനകളുടെയും ഭക്തരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
കിഴക്കേനടയിൽ തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരി പൂർണകുംഭം നൽകി സ്വീകരിച്ചു. വഴിപാടായി തുലാഭാരവും നടത്തി. ആറന്മുള ശബരിബാലാശ്രമത്തിലെ കുട്ടികളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ച കുമ്മനം രാജശേഖരൻ, മാരാമൺ ബിഷപ്സ് ഹൗസിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. കുമ്മനത്തെ ഷാൾ അണിയിച്ച് മെത്രാപ്പോലീത്ത സ്വീകരിച്ചപ്പോൾ, മിസോറമിൽനിന്നു കൊണ്ടുവന്ന ഷാളാണ് കുമ്മനം വലിയ മെത്രാപ്പോലീത്തയെ തിരികെ അണിയിച്ചത്. വൈകുന്നേരമാണ് കുമ്മനം ശബരിമലയിലെത്തിയത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയെത്തിയ മിസോറം ഗവർണറെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗം ശങ്കരദാസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം പിആർഒ സുനിൽ അരുമാനൂർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മിസോറമിൽനിന്നുള്ള ഷാളുമായി കുമ്മനം ക്രിസോസ്റ്റം തിരുമേനിയെ കാണാനെത്തി
02:00 AM Jun 17, 2018 | Deepika.com