കൊച്ചി: വിദേശ കറൻസി പിടികൂടിയതിനു പിന്നാലെ കള്ളക്കടത്തുകാരിൽനിന്നു ഭീഷണിയുണ്ടെന്നു വെളിപ്പെടുത്തി കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കള്ളക്കടത്തിനെതിരേയുള്ള നടപടികളിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് നേരിട്ടും അല്ലാതെയും ഭീഷണികളും സമ്മർദങ്ങളും ഉണ്ടാകുന്നതായാണ് ഡൽഹി സ്വദേശിയായ കമ്മീഷണറുടെ വെളിപ്പെടുത്തൽ.
ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്: ""കള്ളക്കടത്തുകാരുമായും അവരുടെ ചങ്ങാതിമാരുമായും ദൈനംദിനം ഇടപെടേണ്ടിവരുന്ന ഒരാളാണ് ഞാൻ. ഞാനൊരു സ്ഥാനമോഹി അല്ലാത്തതിനാലും ദൈവവും തന്റെ രക്ഷിതാക്കളും കുടുംബവും ആവശ്യമുള്ളതിനേക്കാളേറെ സന്പത്ത് നൽകിയിട്ടുള്ളതിനാലും ഇത്തരം ഭീഷണികളെയോ ഇതു പുറപ്പെടുവിക്കുന്ന വ്യക്തികളെയോ കണക്കിലെടുക്കുന്നില്ല.
ഈ രാജ്യദ്രോഹികളോട് എനിക്കു പറയാനുള്ളത് ഇതാണ്. സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണു ഞാൻ. രാജ്യത്തിനുവേണ്ടി സ്വയം സമർപ്പിച്ച് പ്രവർത്തിക്കുകയും ഭരണഘടനാ മൂല്യങ്ങളെ എക്കാലവും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുള്ളവരുടെ കുടുംബത്തിൽനിന്നാണു വരുന്നത്. കടലിന്റെ ആഴത്തിലേക്ക് ഊളിയിട്ടുപോകുന്ന മുങ്ങിക്കപ്പൽ കണക്കെ നിശബ്ദമായി ഞാനും ഇത്തരം രാജ്യദ്രോഹികൾക്കെതിരേ പ്രവർത്തിക്കും; അവരെ ഇല്ലാതാക്കും.
നിങ്ങൾക്കെന്നെ സ്ഥലംമാറ്റാനായേക്കും. ചുമതലകളിൽനിന്നു ചവിട്ടി പുറത്താക്കാനായേക്കും. ഒരുവേള നിങ്ങൾക്ക് എന്റെ ജീവൻ എടുക്കാനുമായേക്കാം. എന്നാൽ, നിങ്ങൾക്കെന്റെ നിശബ്ദത വിലയ്ക്കു വാങ്ങാനാകില്ല, കർമരഹിതനായി ഇരുത്താനുമാകില്ല. എല്ലാ ശക്തികളും ശേഖരിച്ചു നിങ്ങൾ നടത്തുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങളെ ഇല്ലാതാക്കും.'' തന്നെ 24 മണിക്കൂറും മാലാഖയെപ്പോലെ കാത്തുസൂക്ഷിക്കുന്നതു ഭാരതാംബയാണെന്നു പറഞ്ഞാണു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നെടുന്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 12.19 കോടി രൂപയുടെ വിദേശ കറൻസി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായി സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘം പിടികൂടിയിരുന്നു. ഈ കേസുകളിൽ രണ്ടുപേർ പിടിയിലായിട്ടുമുണ്ട്. ഭീഷണി എവിടെനിന്നാണെന്നോ ഏതു തരത്തിലുള്ളതാണെന്നോ സുമിത് കുമാർ വ്യക്തമാക്കിയിട്ടില്ല.
കള്ളക്കടത്തുകാരിൽനിന്നു ഭീഷണിയെന്നു കൊച്ചി കസ്റ്റംസ് കമ്മീഷണർ
01:44 AM Jun 17, 2018 | Deepika.com