പത്തനാപുരം: യുവാവിനെ മര്‍ദിക്കുകയും മാതാവിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന സംഭവത്തില്‍ ഗണേഷ്കുമാര് എംഎല്‍എയുടെ വാദം പൊളിയുന്നു. വാഹനത്തിനു സൈഡ് നല്‍കാത്തതിന്റെ പേരിൽ ഗണേഷ് കുമാറും പിഎ പ്രദീപും അനന്തകൃഷ്ണനെ കൈയേറ്റം ചെയ്തെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി.
റൂറല്‍ എസ്പി എസ്. അശോകനു നല്കിയ റിപ്പോര്‍ട്ടിലാണ് എംഎല്‍എ മര്‍ദിച്ചതായി പറയുന്നത് . സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനെ.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ എംഎല്‍എയുടെ വാഹനവും അനന്തകൃഷ്ണന്റെ വാഹനവും ഒരേ ദിശയില്‍ വന്നു. പ്രദീപ് വാഹനത്തില്‍നിന്നിറങ്ങി അനന്തകൃഷ്ണനോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടു. എംഎല്‍എയുടെ വാഹനം പിറകോട്ടെടുക്കുന്നതാണ് എളുപ്പം എന്നു പറഞ്ഞതിൽ ക്ഷുഭിതനായ പ്രദീപ് അനന്തകൃഷ്ണന്റെ തോളിലും തലയിലും അടിച്ചു. ഇതു കണ്ട് ഇറങ്ങി വന്ന ഗണേഷ്കുമാര് അനന്തകൃഷ്ണന്റെ കാറിന്റെ താക്കോല്‍ ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പിടിച്ച് തള്ളുകയും ഇതു ചോദ്യം ചെയ്തതിന്, അനന്തകൃഷ്ണന്റെ അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് നാട്ടുകാര്‍ കൂടുന്നത് കണ്ട് എംഎല്‍എയും സംഘവും വാഹനത്തിനുള്ളില്‍ കയറി പോയി.സംഭവം നടന്ന മരണ വീടിനു സമീപം അഞ്ചല്‍ സിഐ ഉണ്ടായിരുന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
രഹസ്യമൊഴി രേഖപ്പെടുത്തി
ചവറ: കാറിന് സൈഡ് നൽകിയില്ല എന്ന കാരണത്താൽ ഗണേഷ് കുമാർ എംഎൽഎ തന്റെ മകൻ അനന്തകൃഷ്ണനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മ ഷീന ആർ. നാഥ് ചവറ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ രഹസ്യമൊഴി നൽകി. നേരത്തേപറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു എന്നു മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തു കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭർത്താവുമൊത്താണ് ഷീന കോടതിയിലെത്തിയത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തലിന് ശേഷം 3.30 ഓടെയാണ് ഷീനയും ഭർത്താവും മടങ്ങിപ്പോയത്. സംഭവുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിനെതിരേ ഷീന വനിതാ കമ്മീഷനിൽ പരാതി നൽകി. പരാതി രജിസ്റ്റർ ചെയ്തതായി ചെയർപേഴ്സണ്‍ എം.സി. ജോസഫെയ്ൻ അറിയിച്ചു.
ഗണേഷ് കുമാറിന് എതിരേ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
01:31 AM Jun 17, 2018 | Deepika.com