താമരശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നു താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.
താമരശേരിക്കു സമീപം കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ ഉരുൾപൊട്ടൽമൂലം ജീവൻ നഷ്ടമായവരുടെ വേദനയിൽ പങ്കുചേരുന്നതായി അറിയിച്ച മാർ ഇഞ്ചനാനിയിൽ കനത്തമഴയിലും ഉരുൾപൊട്ടലിലും കൃഷിസ്ഥലവും വീടുകളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സാധിക്കുന്ന വിധത്തിലെല്ലാം സഹായമെത്തിക്കാൻ സർക്കാരിനോടും മറ്റു സംവിധാനങ്ങളോടും ചേർന്നു പ്രവർത്തിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കട്ടിപ്പാറ, കോഞ്ചേരി, തിരുവന്പാടി എന്നീ പഞ്ചായത്തുകളിൽ പെയ്ത കനത്തമഴ വിവിധ പ്രദേശങ്ങളിൽ വലിയ നാശം വിതച്ചിരുന്നു. ഇരുപതിലധികം സ്ഥലങ്ങളിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായി. മുപ്പതോളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. അനേകം വീടുകളിൽ വെള്ളം കയറുകയും ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടതായും വന്നു. റോഡുകളും കൃഷിഭൂമിയും ഒലിച്ചുപോയി. നഷ്ടം ഇനിയും കണക്കുകൂട്ടാൻ സാധിച്ചിട്ടില്ല.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി താമരശേരി രൂപതാധ്യക്ഷനെ ഫോണിൽ വിളിക്കുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. ഈ പ്രദേശത്ത് സംഭവിച്ച വലിയ ദുരന്തത്തിൽ കർദിനാൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയുടെ നേതൃത്വത്തിൽ എല്ലാവരോടും സഹകരിച്ച് ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുന്നതായും മാർ ഇഞ്ചനാനിയിൽ പത്രക്കുറുപ്പിൽ അറിയിച്ചു.
പ്രകൃതിദുരന്തബാധിതർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങണം: മാർ ഇഞ്ചനാനിയിൽ
01:10 AM Jun 17, 2018 | Deepika.com