തൊടുപുഴ: ഒന്നിച്ചു ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യുവാവിനും യുവതിക്കും വധഭീഷണിയെന്നു പരാതി. ഒടുവിൽ ഇവർക്ക് ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി നൽകി. കെവിനു സംഭവിച്ച ദുരന്തത്തിനു സമാനമായ അനുഭവമുണ്ടാകുമെന്നു പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണി മുഴക്കിയെന്നു യുവാവ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് കേസിൽ വഴിത്തിരിവായത്.
വ്യത്യസ്ത മതസ്ഥരായ തൊടുപുഴ കോടിക്കുളം സ്വദേശിയായ യുവാവും ചിലവു സ്വദേശിയായ പെണ്‍കുട്ടിയുമാണ് പരാതിക്കാർ. പെണ്‍കുട്ടിക്കു വീട്ടുകാർ വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടർന്നാണ് ഇവർ നാടുവിട്ടത്.
പെണ്‍കുട്ടിയെ കാണാനില്ലെന്നു ബന്ധുക്കൾ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയുമായി യുവാവ് പാലക്കാട് ചെർപ്പുളശേരിയിലുള്ള ബന്ധുവീട്ടിലാണ് അഭയം തേടിയത്. ഇവിടെ കഴിയുന്പോഴാണ് വധഭീഷണിയുണ്ടായതെന്നു പരാതിയിൽ പറയുന്നു. ഇതിനിടെ, യുവാവിനെ കാണാനില്ലെന്ന് ഇയാളുടെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. യുവാവിന്റെ ബന്ധു ഇരുവരെയും പിന്നീട് ചെർപ്പുളശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇവിടെനിന്നു കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതേത്തുടർന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളും നാട്ടുകാരും സ്റ്റേഷനിൽ തടിച്ചു കൂടിയതോടെ നാടകീയ രംഗങ്ങളും ഉണ്ടായി. പെണ്‍കുട്ടിയോടു സംസാരിക്കണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു. പിന്നീട് ഇരുവരെയും പോലീസ് ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. യുവാവിനോടൊപ്പം പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്നു കോടതി അനുമതി നൽകി.
ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി
01:07 AM Jun 17, 2018 | Deepika.com