കൊച്ചി: കേരളത്തിൽ ഗാനമേള ജനകീയമാക്കിയ പ്രമുഖരിൽ ഒരാളായ പുല്ലേപ്പടി അഴീക്കകത്ത് എ.എം. ജോസ് (85) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു മരണം. പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിന്റെയും നിർമാതാവും നടനും സംവിധായകനുമായ ലാൽ പോളിന്റെയും പിതാവ് എം. പോളിന്റെ അനിയനാണ്. സംസ്കാരം നടത്തി. ഭാര്യ: മാഗി. മക്കൾ: സാബു, വോൾട്ടർ, ഷേളി. മരുമക്കൾ: സിന്ദു, പരേതനായ സ്റ്റീഫൻ.
ശാസ്ത്രീയ സംഗീതവും നൃത്തവും അരങ്ങ് വാണിരുന്ന കാലത്ത് ഗാനമേളകളെ പൊതുജനസമക്ഷം അവതരിപ്പിച്ച കലാകാരന്മാരുടെ സംഘത്തിലെ പ്രമുഖനായിരുന്നു എ.എം. ജോസ്. പാട്ടുകാരന്റെ ജാതിയും മതവും നോക്കി സംഗീത പരിപാടികൾ തീരുമാനിച്ചിരുന്ന കാലത്ത് അതിനെ വെല്ലുവിളിച്ച് ആറു പതിറ്റാണ്ടു മുന്പാണ് സഹോദരങ്ങളായ എ.എം. ജോസും എ.എം. പോളും ഉൾപ്പെടെയുള്ള സംഘം ഈ രംഗത്ത് സജീവമാകുന്നത്.
സിനിമാ ഗാനങ്ങൾ കോർത്തിണക്കി ഗാനമേളയായി ഇവർ അവതരിപ്പിച്ച പുതിയ സംഗീതപരിപാടി വൻഹിറ്റായി. ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഗാനമേള അവതരിപ്പിച്ച സംഘത്തിൽ ഹാർമോണിയത്തിൽ ഇന്ദ്രജാലം തീർത്ത ആളായിരുന്ന ജോസ്.
ഇദ്ദേഹത്തിന്റെ കൈകളുടെ ദ്രുതചലനം ആസ്വാദകരുടെ മനം കവർന്നു. എറണാകുളം പുല്ലേപ്പടിയിലെ തറവാട് വീടിന്റെ ഒരു ഹാളിലായിരുന്നു പരിപാടിയുടെ റിഹേഴ്സൽ നടത്തിയിരുന്നത്.
ജോസിന്റെയും പോളിന്റെയും പിതാവായ മിഖായേൽ മക്കളുടെ സംഗീതത്തിന് എല്ലാ പ്രോത്സാഹനവും നൽകി. ജോസിന്റെ സഹോദരനായ പോളിന് തബല പഠിക്കാനായി ഒരു ഗുരുവിനെ ഡൽഹിയിൽ നിന്നു വീട്ടിലെത്തിച്ചു നൽകിയിരുന്നു മിഖായേൽ. എമിൽ ഐസക്ക്, റെക്സ് ഐസ്ക്ക്, മജീദ്, ആന്റണി എന്നിവരും ഉൾപ്പെട്ടതായിരുന്നു ഗാനമേള സംഘം. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ഇവരുടെ ഗാനമേളകളിലൂടെയാണ് പ്രശസ്തനായത്. നിരവധി ഗായകരെ വളർത്തിയെടുത്ത ജോസ് 25 വർഷത്തോളം ഈ രംഗത്തു സജീവമായിരുന്നു.
ഗാനമേള ജനകീയമാക്കിയ എ.എം. ജോസ് അന്തരിച്ചു
12:43 AM Jun 17, 2018 | Deepika.com