തൃശൂർ: വ്യാജ കഥകളും അന്ധവിശ്വാസങ്ങളും ശാസ്ത്ര സത്യങ്ങളാണെന്നു പ്രചരിപ്പിക്കാനാണു ബിജെപി ഭരണാധികാരികളും ആർഎസ്എസും ശ്രമിക്കുന്നതെന്നു സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ബിജെപിയുടേയും ആർഎസ്എസിന്റേയും ഹിന്ദുത്വ രാഷ്ട്രമെന്ന ആശയം അടിച്ചേൽപ്പിക്കാനാണ് ഇതു ചെയ്യുന്നതെന്നു കാരാട്ട് പറഞ്ഞു. റീജണൽ തിയറ്ററിൽ ഇഎംഎസ് സ്മൃതി പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു കാരാട്ട്.
പാഠപുസ്തകങ്ങളിൽപോലും ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളുമെല്ലാം തമസ്കരിക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾക്കു സർക്കാരുകൾ നീക്കിവച്ചിരുന്ന തുക ഭീമമായി വെട്ടിക്കുറച്ചു. ഗവേഷണത്തിനും ഗവേഷണ സ്കോളർഷിപ്പിനുമുള്ള തുക രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 0.8 ശതമാനമാക്കിയാണ് വെട്ടിക്കുറച്ചത്. പകരം വ്യാജശാസ്ത്രവും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനാണ് കൂടുതൽ തുക ചെലവാക്കുന്നത്. പുരാണങ്ങളിലും വേദശാസ്ത്രങ്ങളിലുമുള്ളവ യഥാർഥശാസ്ത്രമാണെന്നാണ് അവർ കൊട്ടിഘോഷിക്കുന്നത്.
ബിജെപി ഭരിക്കുന്നിടത്തെല്ലാം സെക്രട്ടേറിയറ്റ് മന്ദിരങ്ങളും സർക്കാർ ഓഫീസുകളുമെല്ലാം പൊളിച്ചുപണിയുകയാണ്. ജനങ്ങൾക്കു സൗകര്യം വർധിപ്പിക്കാനല്ല, ഹിന്ദു വാസ്തുവിദ്യയനുസരിച്ചു നിർമിക്കണമെന്ന വിശ്വാസംകൊണ്ടാണ് ജനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ നികുതിപ്പണം ഇങ്ങനെ ദുരുപയോഗിക്കുന്നത്. പശുക്കളും അവയുടെ ചാണകവും മൂത്രവും പാലും പഞ്ചഗവ്യമാണെന്നും അതെല്ലാം ശാസ്ത്രീയമാണെന്നുമാണ് അവരുടെ പ്രചാരണം. വിദ്വേഷത്തിന്റേയും കലാപത്തിന്റേയും രാഷ്ട്രമാണ് ബിജെപിയും ആർഎസ്എസും അടിച്ചേൽപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഹിന്ദുത്വ പദ്ധതികളെ, സത്യം തിരിച്ചറിഞ്ഞ് ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്നു പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, എം.ബി. രാജേഷ് എംപി, പ്രഫ. രാമകൃഷ്ണ ഭട്ടാചാര്യ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, കെ.എം. അജിത്കുമാർ, ഡോ. ജിജു പി. അലക്സ്, ഡോ. ടി. ജയരാമൻ, ഡോ. ആർ. രാമസ്വാമി, പി.എസ്. നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ബിജെപിയുടെ വ്യാജപ്രചാരണം ഗൂഢലക്ഷ്യത്തോടെ: കാരാട്ട്
01:32 AM Jun 15, 2018 | Deepika.com