കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത മാർ കുര്യാക്കോസ് കുന്നശേരി മെമ്മോറിയൽ ബഗി കാറുകൾ കോട്ടയം ജനറൽ ആശുപത്രിക്കു സമ്മാനിച്ചു.
ഇന്നലെ രാവിലെ ആശുപത്രിയങ്കണത്തിൽ നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ദൈവസ്നേഹം വാക്കുകളിലൊതുക്കാതെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിൽ കോട്ടയം അതിരൂപത എക്കാലത്തും ശ്രദ്ധിച്ചിരുന്നുവെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ബഗി കാറുകളുടെ താക്കോലുകളും രേഖകളും ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി എന്നിവർക്ക് കൈമാറി. സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടിയുള്ള കോട്ടയം അതിരൂപതയുടെ സമർപ്പണമാണ് ബഗി കാറുകളെന്ന് ആർച്ച് ബിഷപ് മാർ മൂലക്കാട്ട് പറഞ്ഞു.
കോട്ടയം മുനിസിപ്പൽ ചെയർപേഴ്സണ് ഡോ. പി.ആർ. സോന അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ.മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴികാടൻ, മുനിസിപ്പൽ കൗണ്സിലർ സാബു പുളിമൂട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലീലാമ്മ ജോസഫ്, ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. വ്യാസ് സുകുമാരൻ, കോട്ടയം ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജെസി ജോയി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
11 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടയം അതിരൂപത രണ്ട് ബഗി കാറുകൾ വാങ്ങിയത്. വാഹനങ്ങളിൽ ഒന്ന് കിടപ്പുരോഗികൾക്കായുള്ള ആംബുലൻസ് കാബാണ്.
രണ്ടാമത്തേത് മരുന്നുകളും അണുനശീകരണം വരുത്തിയ ശസ്ത്രക്രിയ സാമഗ്രികളും സ്റ്റോറിൽ നിന്നു തിയറ്ററിലെത്തിക്കാനും ബെഡ്ഷീറ്റുകളും രോഗീപരിചരണത്തിന് ആവശ്യമായ ഇതര വസ്തുക്കളും അണുവിമുക്തമായി എത്തിക്കുവാനുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കാർഗോ കാബാണ്.
കോട്ടയം ജനറൽ ആശുപത്രിയുടെ സേവനപാതയിൽ ഇനി ബഗി കാറുകളും
01:11 AM Jun 14, 2018 | Deepika.com