തിരുവനന്തപുരം: എറണാകുളം മരട് കാട്ടിത്തല സ്കൂൾ വാൻ അപകടത്തിൽ മരിച്ച വിദ്യാലക്ഷ്മി, ആദിത്യൻ എസ് നായർ എന്നീ കുട്ടികളുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതേ അപകടത്തിൽ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരിൽ നിക്ഷേപിക്കും.
കണ്ണൂർ ജില്ലയിൽ പയ്യന്നൂരും മലപ്പുറം ജില്ലയിൽ താനൂരും പുതിയ പോലീസ് കണ്ട്രോൾ റൂമുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി 40 വീതം തസ്തികകൾ സൃഷ്ടിക്കും.
ഇടുക്കി ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് തുടങ്ങുന്നതിനു ഇടുക്കി വില്ലേജിൽ റവന്യൂ വകുപ്പിന്റെ 40 ഏക്കർ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു നൽകാൻ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണു ഭൂമി നൽകുക.
ഓഖി ചുഴലിക്കാറ്റിൽ വീട് പൂർണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് പുനർനിർമിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ടു മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണു വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ.
മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
കേരള സബോർഡിനേറ്റ് ജുഡീഷറിയിലെ ജൂഡിഷൽ ഓഫീസർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനവും വിരമിച്ച ഓഫീസർമാർക്ക് പെൻഷന്റെ 30 ശതമാനവും ഇടക്കാല ആശ്വാസമായി അനുവദിക്കും. സൂപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2016 ജനുവരി ഒന്നുമുതൽ ഇതിന് പ്രാബല്യമുണ്ടാകും.
പാലക്കാട്ടെ ഐഐടിക്കു വേണ്ടി പുതുശേരി വെസ്റ്റ് വില്ലേജിൽ 8.8 ഹെക്ടർ റവന്യൂ ഭൂമി കൈമാറാൻ തീരുമാനിച്ചു.
അഞ്ച് ജവഹർ ബാലഭവനുകളിലെ സർക്കാർ അംഗീകൃത ജീവനക്കാർക്കു ശമ്പളപരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു.
മരട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്കു സഹായം
01:11 AM Jun 14, 2018 | Deepika.com