അഞ്ചൽ: എതിരേ വന്ന വാഹനം തന്റെ കാറിനു കടന്നുപോകാൻ സൈഡ് നൽകിയില്ലെന്ന കാരണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെത്തുടർന്ന് പത്തനാപുരം എംഎൽ എ യും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് യുവാവിനെ മർദിച്ചു പരിക്കേൽപ്പിച്ചതായി പരാതി.
യുവാവിന് ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തതായി ഇരുവരും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചൽ പുലിയത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ (23) ആണ് പരിക്കേറ്റ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നേകാലോടെ അഞ്ചലിനു സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. അവിടത്തെ മരണവീട്ടിൽ പോയശേഷം തിരികെ വരികയായിരുന്ന എംഎൽഎ യുടെ വാഹനത്തിന് എതിരേ മറ്റൊരു കാർ വന്നതിനാൽ കടന്നുപോകാനുള്ള സ്ഥലസൗകര്യമില്ലായിരുന്നു. എംഎൽഎയുടെ ഡ്രൈവർ ഹെഡ് ലൈറ്റ് ഇട്ട് കാണിച്ചുവെങ്കിലും പിന്നോട്ടെടുക്കുവാനോ സൈഡ് കൊടുക്കുവാനോ ഇടമില്ലാത്തതിനാൽ എതിരേ വന്ന വാഹനം അവിടെ നിർത്തിയിട്ടു.
ഇതിൽ പ്രകോപിതനായ എംഎൽഎ ആക്രോശിച്ചു കാറിൽ നിന്നു ചാടിയിറങ്ങി അനന്തകൃഷ്ണന്റെ കാറിന്റെ താക്കോൽ ബലമായി ഊരിയെടുക്കാൻ ശ്രമിച്ചുവത്രേ. ഇതിനെ എതിർത്ത അനന്തകൃഷ്ണനെ എംഎൽഎ കഴുത്തിനും തലയ്ക്കും അടിക്കുകയും മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തുവെന്നാണ് മാതാവ് ഷീന (48) പോലീസിൽ നൽകിയിട്ടുള്ള പരാതിയിലുള്ളത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ എസ്ഐ മോഹൻദാസ് ഇരു വാഹനങ്ങൾക്കും കടന്നുപോകാനുള്ള സൗകര്യമൊരുക്കിയ ശേഷം എംഎൽഎയെ പോകാനനുവദിക്കുകയും, അനന്തകൃഷ്ണനോടും അമ്മയോടും പരാതിയുണ്ടെങ്കിൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ പറയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
വാഹനത്തിന് സൈഡ് നൽകിയില്ല; ഗണേഷ് കുമാർ എംഎൽഎ മർദിച്ചതായി പരാതി
01:11 AM Jun 14, 2018 | Deepika.com