തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പരിസ്ഥിതിലോല മേഖലയായി കണക്കാക്കിയ 123 വില്ലേജുകളിൽനിന്ന് 31 വില്ലേജുകളെ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പശ്ചിമഘട്ടമേഖലയിൽ പെടുന്ന സംസ്ഥാനങ്ങളിൽ പലതും നിലപാട് വ്യക്തമാക്കാത്തതുമൂലം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല. കരട് വിജ്ഞാപനം കഴിഞ്ഞ മാർച്ചിൽ പുതുക്കിയിരുന്നു.
2013ൽ ഇറങ്ങിയ കരട് വിജ്ഞാപനത്തിന് കേരളം മാത്രമാണ് കൃത്യമായ ഭേദഗതിനിർദേശം സമർപ്പിച്ചിരുന്നത്. ഇതിൽ ഭേദഗതിനിർദേശങ്ങൾ സമർപ്പിക്കാൻ വീണ്ടും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പുതുക്കിയ ഭേദഗതി കേരളം സമർപ്പിക്കുന്നത്. കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളോട് വ്യാപക എതിർപ്പുകളുയർന്നതോടെ വിഷയം പ്രായോഗികമായി പരിഹരിക്കാനാവശ്യമായ നിർദേശം സമർപ്പിക്കാൻ പ്രഫ. ഉമ്മൻ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള സമിതിയെ മുൻസർക്കാർ നിയോഗിക്കുകയുണ്ടായി.
വിവിധ കേന്ദ്രങ്ങളിലെ തെളിവെടുപ്പുകൾക്കു ശേഷം, വില്ലേജുകളുടെ എണ്ണം കുറയ്ക്കാതെതന്നെ ഈ വില്ലേജുകളിൽ പെടുന്ന ജനവാസമേഖലകളെ വേർതിരിച്ച് ഒഴിവാക്കാനാവശ്യമായ റിപ്പോർട്ടാണ് ഉമ്മൻ സമിതി സമർപ്പിച്ചത്. ഇതുപ്രകാരം മൊത്തം ഇഎസ്എ പരിധിയുടെ വിസ്തൃതി കുറയുമായിരുന്നു. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്രം ഇത് അംഗീകരിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ജനവാസ മേഖലകൾ കൂടി ഉൾപ്പെടുന്ന 31 വില്ലേജുകളെ പൂർണമായി ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. ജനവാസമേഖലയോടു ചേർന്ന് വനപ്രദേശം കിടക്കുന്ന വില്ലേജുകളെ പൂർണമായി ഒഴിവാക്കാതെ അപാകത പരിഹരിക്കാനാവില്ലെന്നാണ് വിലയിരുത്തൽ.
കസ്തൂരിരംഗൻ റിപ്പോർട്ടിലും സംസ്ഥാന സർക്കാരിന്റെ കണക്കിലും വനവിസ്തൃതി സംബന്ധിച്ച് 1337 ചതുരശ്ര കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്. ഇതേക്കുറിച്ചു പഠിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ റിമോട്ട് സെൻസിംഗ് ഏജൻസിയെ ചുമതലപ്പെടുത്തി.
ഇഎസ്എ വില്ലേജുകൾ 92 ആയി കുറച്ചു
കട്ടപ്പന: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽനിന്നും കൃഷി, തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിനു നൽകുന്നതിനായി സംസ്ഥാനസർക്കാർ തയാറാക്കിയ കഡസ്ട്രൽ ഭൂപടവും റിപ്പോർട്ടും ഇന്നലെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. 31 വില്ലേജുകളെ ഇഎസ്എയിൽനിന്ന് ഒഴിവാക്കിയാണു റിപ്പോർട്ട്. കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോല പട്ടികയിലായിരുന്നു. മന്ത്രിസഭാ തീരുമാനമനുസരിച്ച് വില്ലേജുകളുടെ എണ്ണം 92 ആയി ചുരുക്കി.
വനത്തിനുള്ളിൽ മാത്രം ഇഎസ്എ നിജപ്പെടുത്തി; കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതിലോല മേഖല 9107 ചതുരശ്ര കിലോമീറ്റർ വനപ്രദേശവും 886 ചതുരശ്ര കിലോമീറ്റർ വനമല്ലാത്ത ഭൂപ്രദേശവും ചേർത്ത് 9993.7 ചതുരശ്ര കിലോമീറ്ററായിരുന്നു. പുതിയ റിപ്പോർട്ടനുസരിച്ച് ഇഎസ്എ വിസ്തീർണം 8656.46 ചതുരശ്ര കിലോമീറ്ററാണ്.1337.24 ചതുരശ്ര കിലോമീറ്ററിന്റെ കുറവ്.
ഇടുക്കിയിൽ 23 വില്ലേജും പാലക്കാട്ടും വയനാട്ടും തിരുവനന്തപുരത്തും ഓരോ വില്ലേജ് വീതവും കോട്ടയം ജില്ലയിൽ അഞ്ചു വില്ലേജുകളും ഇഎസ്എയിൽനിന്നും ഒഴിവാക്കിയാണ് സംസ്ഥാനറിപ്പോർട്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിലവിലുള്ള കരടു വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കും.
പരിസ്ഥിതിലോല മേഖലയിൽനിന്ന് 31 വില്ലേജുകളെ ഒഴിവാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
12:44 AM Jun 14, 2018 | Deepika.com