കൊച്ചി: ശബരിമല സ്പെഷൽ സർവീസുകളിൽ സ്ത്രീകൾക്കു യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നു കെഎസ്ആർടിസി. ഇതു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാവും. ഈ വിവേചനം പൊതുഗതാഗത സംവിധാനത്തിൽ ഏർപ്പെടുത്താൻ കഴിയില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു.
ശബരിമല സ്പെഷൽ സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സർവീസുകളിൽ ഉയർന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ടു സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു കെഎസ്ആർടിസിയുടെ വിശദീകരണം. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളിൽ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തർ ശബരിമലയിൽ എത്തുന്നുണ്ടെന്നു കെഎസ്ആർടിസി ഡെപ്യൂട്ടി ലോ ഓഫീസർ പി.എൻ. ഹേന സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
സൂപ്പർ ക്ലാസ് ബസുകളുൾപ്പെടെ സർവീസ് നടത്തുന്പോൾ യാത്രക്കാരെ നിർത്തിക്കൊണ്ടുപോവരുതെന്ന ഹർജിക്കാരുടെ ആവശ്യവും അംഗീകരിക്കാനാവില്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 25 ശതമാനം യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാമെന്നു മോട്ടോർ വാഹന ചട്ടത്തിൽ പറയുന്നുണ്ട്. ശബരിമല സ്പെഷൽ സർവീസുകളിൽ ഉയർന്നനിരക്ക് ഈടാക്കുന്നതു സർക്കാരിന്റെ വിജ്ഞാപനം അനുസരിച്ചാണ്. യാത്രാനിരക്കു പരിഷ്കരണ കമ്മിറ്റി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണു കൂടിയ നിരക്ക് ഏർപ്പെടുത്തിയതെന്നും സത്യവാങ്മൂലം പറയുന്നു.
ശബരിമല സ്പെഷൽ: സ്ത്രീകളെ വിലക്കാനാവില്ലെന്നു കെഎസ്ആർടിസി
12:22 AM Jun 14, 2018 | Deepika.com