തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനനില മോശമായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. വർധിച്ചുവരുന്ന കമ്മിയുടെ പശ്ചാത്തലത്തിലാണ് സിഎജി സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരിശോധിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ ഇങ്ങനെയൊരു നിഗമനത്തിലെത്തിയിട്ടുള്ളത്.
2015-16 ൽ സംസ്ഥാനത്തിന്റെ റവന്യു കമ്മി 9,657 കോടി രൂപയായിരുന്നു. 2016-17 ൽ ഇത് 15,484 കോടി രൂപയായി വർധിച്ചു. ധനകമ്മി 17,818 കോടി രൂപയിൽ നിന്ന് 26,448 കോടി രൂപയായും വർധിച്ചു. പതിന്നാലാം ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ധനകമ്മി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനത്തിൽ അധികമാകരുത്. എന്നാൽ, കഴിഞ്ഞ വർഷം ഇത് നാലു ശതമാനമായിരുന്നു.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിലെ വർധന നാമമാത്രമാകുന്നു എന്നത് ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2012-13 മുതലുള്ള അഞ്ചു വർഷം കൊണ്ട് റവന്യു വരുമാനം 44,137 കോടി രൂപയിൽ നിന്ന് 75,612 കോടി രൂപയായി വർധിച്ചു. ഇത് 71 ശതമാനം വർധനയാണു കാണിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം റവന്യു വരുമാനം ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കായ 9.53 ശതമാനമാണു കാണിച്ചത്. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വളർച്ച 8.16 ശതമാനം മാത്രമായിരുന്നു.
അഞ്ചു വർഷം കൊണ്ട് വിൽപന നികുതി വരുമാനത്തിൽ 48.61 ശതമാനവും മോട്ടോർ വാഹന നികുതി വരുമാനത്തിൽ 61.40 ശതമാനത്തിന്റെയും വളർച്ച ഉണ്ടായപ്പോൾ സ്റ്റാമ്പ്, രജിസ്ട്രേഷൻ വരുമാനം 2.35 ശതമാനം മാത്രമാണ് വർധിച്ചത്. എക്സൈസ് വരുമാനത്തിൽ 12.75 ശതമാനത്തിന്റെ ഇടിവുണ്ടായി.
കേന്ദ്ര സർക്കാരിൽ നിന്നുള്ള നികുതി വിഹിതം അഞ്ചു വർഷം കൊണ്ട് ഇരട്ടിയിലധികമായെങ്കിലും സംസ്ഥാന, കേന്ദ്ര പദ്ധതികൾക്കുള്ള ഗ്രാന്റ് ഇനത്തിൽ ഗണ്യമായ കുറവുണ്ടായി. റവന്യു വരുമാനം 9.53 ശതമാനം മാത്രം വളർന്നപ്പോൾ റവന്യു ചെലവ് കഴിഞ്ഞ വർഷം 15.77 ശതമാനം വർധിച്ചു. മൊത്തം ചെലവിൽ മൂലധന ചെലവിന്റെ അനുപാതം വർധിച്ചു വരുന്നതു മാത്രമാണ് ആശ്വാസകരമായുള്ളത്. റവന്യു വരുമാനത്തിന്റെ 16 ശതമാനം പലിശ അടയ്ക്കുന്നതിനും 20 ശതമാനം പെൻഷൻ നൽകുന്നതിനും ചെലവഴിക്കേണ്ടി വന്നു. ഇത് ആശങ്കാജനകമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ പൊതുകടം മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 25 ശതമാനത്തിൽ അധികമാകരുതെന്ന് പതിന്നാലാം ധനകാര്യ കമ്മീഷൻ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും കടത്തിന്റെ അനുപാതം ക്രമമായി വർധിച്ചു വരികയാണ്. 2012-13 ൽ 26.31 ശതമാനമായിരുന്ന കടം കഴിഞ്ഞ വർഷമായപ്പോഴേക്കും 28.96 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം കടമെടുത്ത തുകയുടെ 68 ശതമാനവും കടം വീട്ടാനാണ് ഉപയോഗിച്ചത്.
നിലവിലുള്ള കടത്തിന്റെ 28.35 ശതമാനം വരുന്ന 35,692.07 കോടി രൂപ അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടതാണ്. മൊത്തം കടത്തിന്റെ പകുതി വരുന്ന 62,478.65 കോടി രൂപ അടുത്ത ഏഴു വർഷത്തിനകം തിരിച്ചടയ്ക്കണം. സംസ്ഥാനം കടക്കെണിയിലേക്കു നീങ്ങുന്നു എന്നു കാണിക്കുന്ന കണക്കുകളാണിത്. വിവിധ പദ്ധതികൾക്കായി ജില്ലാ കളക്ടർമാർക്ക് അനുവദിക്കുന്ന തുക സമയബന്ധിതമായി ചെലവഴിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന്റെ ധനനില മോശമായതായി സിഎജി റിപ്പോർട്ട്
02:08 AM Jun 07, 2018 | Deepika.com