തിരുവനന്തപുരം: കാർഷിക കടാശ്വാസത്തിനു പരിഗണിക്കുന്ന വായ്പയുടെ തീയതി ദീർഘിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിലുള്ളവർ 2011 ഒക്ടോബർ 31 വരെയെടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിനു പരിഗണിക്കും.
വയനാട് ജില്ലയിൽ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാർച്ച് 31 വരെയാക്കി ഉയർത്തി. വയനാട് ഒഴികെയുള്ള ജില്ലകളിൽ 2007 വരെയുള്ള കാർഷിക കടങ്ങൾക്കായിരുന്നു കടാശ്വാസം ലഭിച്ചു വന്നത്.
സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷനായിരുന്ന ജസ്റ്റീസ് കെ.ആർ. ഉദയഭാനു കമ്മീഷന്റെ കാലാവധി കഴിഞ്ഞ മാസം പൂർത്തിയായി. പുതിയ കമ്മീഷനെ നിയമിക്കാത്തതിനാൽ കമ്മീഷൻ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും കമ്മീഷനെ നിയമിച്ചില്ല. ഇതിനാൽ തീരുമാനം നടപ്പാക്കാൻ കഴിയാത്ത അവസ്ഥ വരും.
ഭാഗ്യക്കുറി വകുപ്പിൽ ജൂണിയർ സൂപ്രണ്ടിന്റെ 15 തസ്തികകളും ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെ 28 തസ്തികകളും സൃഷ്ടിക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിലെ അനധ്യാപക ജീവനക്കാർക്ക് ശമ്പളപരിഷ്കരണം അനുവദിക്കും. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തുല്യമല്ല ശമ്പളപരിഷ്കരണം എന്ന വ്യവസ്ഥയോടെയാണ് തീരുമാനം.
പട്ടികജാതി- വർഗ വികസന കോർപറേഷനിലെ ജീവനക്കാർക്ക് ശമ്പളപരിഷ്കരണം അനുവദിച്ചു. കേരള കലാമണ്ഡലത്തിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കാർഷിക കടാശ്വാസം: വായ്പാ കാലപരിധി ഉയർത്തി
02:00 AM Jun 07, 2018 | Deepika.com