തളിപ്പറമ്പ്: സിപിഎം നേതൃത്വത്തിലുള്ള, കീഴാറ്റൂർ ഗവ.എല്‍പി സ്കൂൾ സംരക്ഷണ സമിതി പ്രവര്‍ത്തകർ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ബസ് തടഞ്ഞുവച്ചു. കീഴാറ്റൂരിലെ വിദ്യാര്‍ഥികൾ മറ്റു സ്കൂളുകളിലേക്കു പഠിക്കാൻ പോകുന്നത് തടയാനാണ് സിപിഎം സ്വാധീനത്തിലുള്ള സംരക്ഷണസമിതി പുളിമ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ കയറിയ സ്കൂൾബസ് ഇന്നലെ രാവിലെ ഒന്‍പതോടെ തടഞ്ഞുവച്ചത്.
കീഴാറ്റൂർ പ്രദേശത്തുള്ള കുട്ടികൾ കീഴാറ്റൂർ സർക്കാർ എല്‍പി സ്കൂളില്‍തന്നെ പഠിക്കണമെന്നും മറ്റു സ്കൂളുകളിൽ ചേര്‍ത്ത കുട്ടികളുമായി പോകുന്ന വാഹനങ്ങൾ തടയുമെന്നുമാണു സ്കൂള്‍ സംരക്ഷണ സമിതിയിലെ സിപിഎം പ്രവർത്തകരുടെ തീരുമാനം. തോട്ടാറമ്പ് റോഡില്വച്ചാണു സ്കൂൾബസ് തടഞ്ഞുവച്ചത്. വിവരമറിഞ്ഞു തളിപ്പറമ്പ് എസ്എച്ച്ഒ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വാഹനം കടന്നുപോകാന്‍ സൗകര്യമൊരുക്കുകയായിരുന്നു.
ഇരുവിഭാഗവും പോലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നു ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. സംഭവത്തത്തുടർന്നു മൗലികാവകാശ നിഷേധത്തിനെതിരേ കീഴാറ്റൂരിൽ വിദ്യാഭ്യാസ സംരക്ഷണസമിതി എന്ന പേരില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്നു രാവിലെ മുതൽ ശക്തമായ രീതിയില്‍ വാഹനങ്ങൾ തടയുമെന്നു സംരക്ഷണ സമിതി മുന്നറിയിപ്പു നല്കിയ സാഹചര്യത്തിലാണ്, സ്വന്തം കുട്ടികൾ എവിടെ പഠിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു രക്ഷിതാക്കളായ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഒറ്റക്കെട്ടായി ഇറങ്ങിയത്.
ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തിൽ കല്ലിങ്കീൽ പത്മനാഭന്, ഇ.പി.പുരുഷോത്തമൻ എന്നിവർ രക്ഷാധികാരികളും വിനീഷ് കാവുംചാല്‍ ചെയര്‍മാനും വി.പി. ദാസൻ കണ്‍വീനറുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സ്കൂൾബസ് തടഞ്ഞ് പ്രശ്നമുണ്ടാക്കിയതിനെക്കുറിച്ച് ബാലാവകാശ കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്.
ഇരുവിഭാഗവും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ക്രമസമാധാനപ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ മുന്‍കൈയെടുത്തു നവീകരിച്ച കീഴാറ്റൂർ ഗവ.എല്‍പി സ്കൂള്‍ സംരക്ഷിക്കുന്നതിന് ഇരുനിലക്കെട്ടിടം പണിതു ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കംപ്യൂട്ടർ പഠനവും ഇംഗ്ലീഷ് തിയറ്ററും ഏര്‍പ്പെടുത്തുകയും ചെയ്തതായി കണ്‍വീനര്‍ മധു കീഴാറ്റൂര്‍ പറഞ്ഞു.
ഇതേവരെ സ്കൂള്‍ ബസുകളൊന്നും തടഞ്ഞിട്ടില്ലെന്നും ഇവിടെ വന്നു കുട്ടികളെ എടുക്കേണ്ടെന്നു പറഞ്ഞെന്നുമാത്രമേ ഉള്ളൂവെന്നും മധു കീഴാറ്റൂർ പറഞ്ഞു. കീഴാറ്റൂര്‍ സ്കൂളില്‍ ഈവര്‍ഷം ഒന്നാം ക്ലാസില്‍ അഞ്ചു കുട്ടികള്‍ മാത്രമാണു ചേര്‍ന്നത്. എന്നാല്‍, ഈ ഭാഗത്തുനിന്നു 17 കുട്ടികളാണു തൃച്ചംബരം യുപി സ്കൂൾ, സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കൊട്ടാരം യുപി സ്കൂള്‍, അക്കിപ്പറമ്പ് യുപി സ്കൂള്‍ എന്നിവിടങ്ങളിലേക്കു പോകുന്നത്.
സ്വന്തം നാട്ടിലെ മികച്ച സൗകര്യങ്ങളുള്ള സ്കൂളില്‍ ചേരാതെ മറ്റിടങ്ങളിലേക്കു കുട്ടികള്‍ പോകുന്നതിനെ പ്രതിരോധിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നാണു സംരക്ഷണസമിതി പറയുന്നത്. രക്ഷിതാക്കള്‍ക്കു സ്വന്തം വാഹനത്തില്‍ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനു വിരോധമില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
സ്കൂളില്‍ സിപിഎമ്മിന്റെ രാഷ്ട്രീയപരിപാടികൾ നടക്കുന്നതിനാല്‍ തങ്ങളുടെ കുട്ടികളെ അവിടെ ചേര്‍ക്കാന്‍ താത്പര്യമില്ലെന്നാണു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നിലപാട്. സിപിഎം ഏകാധിപത്യ രീതിയില്‍ മൗലികാവകാശ നിഷേധത്തിനാണു ശ്രമിക്കുന്നതെന്നും ഇതിനെ എന്തു വിലകൊടുത്തും നേരിടുമെന്നും ആക്ഷൻ കമ്മിറ്റി രക്ഷാധികാരികളായ കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീൽ പത്മനാഭനും ബിജെപിയുടെ ഇ.പി. പുരുഷോത്തമനും അറിയിച്ചു.
സർക്കാർ സ്കൂളിന്റെ പേരിൽ കുട്ടികളെ സിപിഎം തടഞ്ഞു
02:00 AM Jun 07, 2018 | Deepika.com