കൊച്ചി: വ്യക്തികളുടെ വിവരങ്ങൾ തേടി നാലക്ക നന്പറുകളിൽനിന്ന് ഇന്റർനെറ്റ് കോളുകൾ വരുന്നതു വർധിക്കുന്നു. വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെയാണു കോളുകൾ വരുന്നത്. ഇതു സംബന്ധിച്ചു പോലീസിലും സൈബർ സെല്ലിലും നിരവധി പരാതികളാണ് എത്തുന്നത്.
കേരളത്തിനു പുറത്തുനിന്നും ചിലപ്പോൾ രാജ്യത്തിനു പുറത്തുനിന്നുമാണു കോളുകൾ കൂടുതലും വരുന്നത്. വ്യക്തികളുടെ സമഗ്രവിവരങ്ങളാണു ഫോണ്‍ വിളിക്കുന്നവർ ചോദിക്കുന്നത്. ജോലിസംബന്ധമായ കാര്യങ്ങൾ, ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ എന്നിവയും ചോദ്യങ്ങളായി എത്തുന്നുവെന്നും പരാതിക്കാർ പറയുന്നു.
കൗണ്‍സലിംഗ് സഹായം നൽകാനെന്ന പേരിൽ യുവതീയുവാക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ക്രൈസ്തവ സ്ഥാപനങ്ങളിലേക്കു ഫോണ്‍കോളുകൾ വരുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു.
ചിലരോടു അശ്ലീലച്ചുവയോടെ സംസാരമുണ്ടായെന്നും പരാതിക്കാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. വാട്സ് ആപ്പിൽ വരുന്ന ഫോണ്‍കോളുകൾ സ്വീകരിക്കുന്നവരുടെ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ശേഖരിക്കാൻ ഹാക്കർമാർക്കു സാധിക്കുമെന്നു വിവരമുണ്ട്.
അജ്ഞാത നന്പറുകളിൽനിന്ന് ഇന്റർനെറ്റ് കോളുകൾ വരുന്നതു സംബന്ധിച്ച് നൂറുകണക്കിനു പരാതികൾ ലഭിച്ചതായി സൈബർ സെൽ അധികൃതർ അറിയിച്ചു. കൊച്ചി ഉൾപ്പെടെ മധ്യകേരളത്തിൽനിന്നാണു പരാതികൾ ഏറെയും. ചില സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ കടന്നുകയറി അതിലൂടെ ഫോണ്‍കോളുകൾ നടത്തുന്നതായും പരാതിയുണ്ട്.
ചില കേസുകളിൽ ഫോണ്‍ കോളുകളുടെ ഉറവിടം തിരിച്ചറിയാനാവുന്നുണ്ടെങ്കിലും യഥാർഥ പ്രതികളെ കണ്ടെത്താനാവുന്നില്ല. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സിജോ പൈനാടത്ത്
നാലക്ക നന്പറുകളിൽനിന്ന് അജ്ഞാത ഫോണ്‍കോൾ
02:00 AM Jun 07, 2018 | Deepika.com