തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം കൊണ്ടു കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ തീരില്ലെന്നും വേണ്ടതു സംഘടനാ സംവിധാനം നവീകരിക്കലാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്.
ചെങ്ങന്നൂരിലെ തോൽവിക്കു കാരണം സംഘടനാപരമായ ദൗർബല്യമാണ്. അതിനാൽ സംഘടനാ സംവിധാനം നവീകരിക്കുന്നതിനെക്കുറിച്ചും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചിന്തിക്കണം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റി ൽ സീനിയർ നേതാക്കൾ മത്സരിക്കുന്നത് ഉചിതമല്ലെന്നും പുതുമുഖങ്ങൾക്കോ പറ്റുമെങ്കിൽ ചെറുപ്പക്കാർക്കോ അവസരം നൽകണമെന്നും ഡീൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന് അനിവാര്യനായ നേതാവാണ് എ.കെ. ആന്റണി. അനിവാര്യരായ നേതാക്കളെ പാർലമെന്ററി രംഗത്തു നിന്നും ഒഴിവാക്കാൻ സാധിക്കില്ല. എന്നാൽ പി.ജെ. കുര്യനെ പോലെയുള്ള നേതാക്കൾ വീണ്ടും രാജ്യസഭയിലെത്തുന്നതിനോട് യോജിപ്പില്ല. ഇതുവരെ മുന്നണിയുടെ ഭാഗമായിട്ടില്ലാത്ത കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകാൻ പാടില്ലെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
കോട്ടയത്തെ കെവിന്റെ കൊലപാതകത്തിനു കാരണമായത് രണ്ടു ജില്ലകളിലെ ഡിവൈഎഫ്ഐക്കാർ നടത്തിയ ഗൂഢാലോചനയാണ്. ഇത് നടപ്പിലാക്കുന്നതിനായി അവർ പോലീസിനെ കൂട്ടുപിടിക്കുകയായിരുന്നു.
കേസിൽ പിടിയിലായ നിയാസും മാന്നാനത്തെ ഡിവൈഎഫ്ഐ നേതാവായ മഹേഷ് കുമാറും തമ്മിൽ സംഭവം നടക്കുന്നതിന് മുൻപ് മാന്നാനത്തെ സർവീസ് സഹകരണ ബാങ്കിനു മുന്നിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ 26 ന് നടത്തിയ കുടിക്കാഴ്ചയുടെ സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെട്ട ഹാർഡ് ഡിസ്ക് ഇതുവരെയും പോലീസ് പിടിച്ചെടുക്കാത്തത് സംശയാസ്പദമാണ്.
കെവിനെ തട്ടികൊണ്ടു പോയ തെൻമലയിലും പോലീസും ഡിവൈഎഫ്ഐക്കാരും പ്രതികളെ സഹായിച്ചു. ഇത് മറച്ചുവച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ഖാൻ വിഷയത്തിൽ ഉൾപ്പെട്ടതായി സ്ഥാപിക്കാനുള്ള ഡിവൈഎഫ്ഐ നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ രാഷ്ട്രീയ പ്രചാരണ പരിപാടികൾ ഉൾപ്പെടെ യൂത്ത് കോണ്‍ഗ്രസ് നടത്തുമെന്നും ഡീൻ അറിയിച്ചു.
സംഘടനാ സംവിധാനം നവീകരിക്കണം: ഡീൻ കുര്യാക്കോസ്
01:47 AM Jun 07, 2018 | Deepika.com