പത്തനംതിട്ട: കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽനിന്നു പോയതായ സന്ദേശത്തെക്കുറിച്ചു നേരത്തെതന്നെ അന്വേഷിച്ചിരുന്നുവെന്ന് പോലീസ്. “ഞാൻ മരിക്കാൻ പോകുന്നു ..’’ എന്ന സന്ദേശം ഒരു സുഹൃത്തിനാണ് ജെസ്ന അയച്ചിരുന്നത്.
എന്നാൽ, തിരോധാനത്തിനു ദിവസങ്ങൾക്കു മുന്പാണ് സന്ദേശമയച്ചതെന്നും ഇക്കാര്യം നേരത്തെതന്നെ സഹോദരി ജെഫിയോടു ജെസ്നതന്നെ പറഞ്ഞിരുന്നെന്നും സഹോദരൻ ജെഫി പറയുന്നു. പോലീസിന്റെ ശ്രദ്ധയിലും ഇക്കാര്യം പെട്ടിരുന്നു. സന്ദേശം ലഭിച്ചയാളിൽനിന്നു വിവരം ചോദിച്ചുവെങ്കിലും അസ്വാഭാവികമായി ഒന്നുംതന്നെ തോന്നിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സുഹൃത്തുമായുള്ള പിണക്കത്തിന്റെ പേരിലാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്നാണു കണ്ടെത്തൽ.
ഇങ്ങനെയൊരു ഫോൺ സന്ദേശത്തെക്കുറിച്ച് ഇപ്പോൾ ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.തിരോധാനവുമായി ബന്ധപ്പെട്ട് ഓരോ ദിനവും പല വിവരങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും വിശ്വാസയോഗ്യമായി എടുക്കാൻ കഴിയുന്നവയല്ലെന്നു അന്വേഷണസംഘം പറയുന്നു. ഇവയിൽ ഏറെയും നാട്ടിലെ സംസാര വിഷയങ്ങളാണ്. വ്യക്തമായ തെളിവുകളോ വിവരങ്ങളോ ഇക്കാര്യത്തിൽ പോലീസിനു നൽകാൻ ആരും തയാറായിട്ടുമില്ല.
ബന്ധുക്കളിൽനിന്നടക്കം വിവരശേഖരണത്തിനു പോലീസ് നടത്തിയ ശ്രമങ്ങളിലും തിരോധാനവുമായി ബന്ധപ്പെട്ടു വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ പുതിയ തന്ത്രങ്ങളൊരുക്കാനാണു പോലീസിന്റെ നീക്കം. കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ഐജി മനോജ് ഏബ്രഹാമിന്റെ നിർദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള കർമപദ്ധതി തയാറാക്കി.
പ്രാദേശികമായ അന്വഷണങ്ങൾക്കാണ് ഇനി മുൻഗണന നൽകുക.വിവരങ്ങൾ ശേഖരിക്കാനായി ‘ജെസ്നയെ കണ്ടെത്താം’ എന്ന അടിക്കുറിപ്പോടെ പെട്ടികൾ ഇന്നു മുതൽ സ്ഥാപിക്കും.
ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി എസ്ഡി കോളജ്, ജെസ്നയുടെ വീടു സ്ഥിതിചെയ്യുന്ന മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ പെട്ടികൾ വയ്ക്കും.
ജെസ്നയെക്കുറിച്ചും തിരോധാനത്തെക്കുറിച്ചും അറിയാവുന്ന വിവരങ്ങൾ പേരു വെളിപ്പെടുത്താതെതന്നെ എഴുതി പെട്ടിയിൽ നിക്ഷേപിക്കാം. ജെസ്നയുടെ അടുത്ത സുഹൃത്തുക്കളിൽനിന്ന് വിലപ്പെട്ട തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും പോലീസിനുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വനമേഖലകൾ, ടൂറിസ്റ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം ചൊവ്വാഴ്ച വിപുലമായ തെരച്ചിൽ നടത്തിയത് അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്.
പോലീസും വനപാലകരും എൻഎസ്എസ് വോളണ്ടിയർമാരും ചേർന്നുള്ള തെരച്ചിലാണ് നടന്നത്. ഇത്തരം പരിശോധന ഇനിയുള്ള ദിവസങ്ങളിലും തുടരുന്നതിനെക്കുറിച്ച് അന്വേഷണസംഘം കൂടിയാലോചന നടത്തുമെന്ന് ഡിവൈഎസ്പി ചന്ദ്രശേഖരൻപിള്ള പറഞ്ഞു.
വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ്കവലയിൽ കുന്നത്ത് വീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ (20) കഴിഞ്ഞ മാർച്ച് 22നാണ് കാണാതാകുന്നത്.
ജെസ്നയുടെ തിരോധാനം: മൊബൈൽ ഫോൺ സന്ദേശത്തിൽ അസ്വാഭാവികത ഇല്ലെന്നു പോലീസ്
01:47 AM Jun 07, 2018 | Deepika.com