തൊടുപുഴ: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വിവാഹ വസ്ത്രങ്ങളെടുക്കാനെത്തിയ സംഘത്തിൽനിന്നു പ്രതിശ്രുതവധുവിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമം. ഇതിനെത്തിയ കാമുകൻ ഉൾപ്പെടെയുള്ള യുവാക്കളെയും ഇവർക്ക് ഒത്താശ ചെയ്ത ഡിവൈഎഫ്ഐക്കാരെയും നാട്ടുകാർ കൈകാര്യം ചെയ്തു. സംഘർഷത്തിൽ വസ്ത്രവ്യപാര സ്ഥാപനത്തിലെ ജീവനക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും മർദനമേറ്റു.
അടികലശലിനൊടുവിൽ പോലീസ് എത്തി പ്രതിശ്രുതവരനെയും വധുവിനെയും ബന്ധുക്കളെയും കാമുകനെയും സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ ആറു പേർക്കെതിരേ പോലീസ് കേസെടുത്തു.ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഉടുന്പന്നൂർ സ്വദേശിയായ പെണ്‍കുട്ടിയും പാലക്കുഴ സ്വദേശിയായ യുവാവും എട്ടു വർഷത്തോളമായി പ്രണയത്തിലായിരുന്നു. യുവാവ് ഇതിനിടെ വിദേശത്തു പോയി. ഈ സമയത്ത് യുവതി ഈരാറ്റുപേട്ട സ്വദേശിയായ മറ്റൊരാളുമായി അടുപ്പത്തിലായി.
ഇതറിയാതെ പാലക്കുഴ സ്വദേശി ഗൾഫിൽനിന്നു തിരികെയെത്തി പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. മറ്റൊരാളുമായി അടുപ്പത്തിലാണെന്ന കാര്യം പെൺകുട്ടിയും വെളിപ്പെടുത്തിയില്ല. കഴിഞ്ഞ മാസം 20നായിരുന്നു വിവാഹനിശ്ചയം. ഞായറാഴ്ച വിവാഹം നടത്താനാണു നിശ്ചയിച്ചിരുന്നത്.
ഇതിനിടെ, പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ജോലി ചെയ്തിരുന്ന ഗുജറാത്തിൽനിന്നു വിമാന മാർഗം നാട്ടിലെത്തി. വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ പ്രതിശ്രുതവരനും വധുവും തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ എത്തുന്ന വിവരം മനസിലാക്കി കാമുകനുൾപ്പെട്ട യുവാക്കളുടെ സംഘം എത്തി. യുവതിയുടെ ബന്ധുക്കൾ ഇതു ചോദ്യം ചെയ്തതോടെ തങ്ങൾ വർഷങ്ങളായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി അറിയിച്ചതനുസരിച്ചാണ് എത്തിയതെന്നും ഇവർ പറഞ്ഞു.
ഇവരെ തടയാൻ ശ്രമിച്ച യുവതിയുടെ ബന്ധുക്കളെയും കടയിലെ ജീവനക്കാരെയും യുവാക്കൾ മർദിച്ചു. ഇതിനിടെ, യുവാക്കൾക്കൊപ്പമെത്തിയ ഡിവൈഎഫ്ഐക്കാരും പുറമെനിന്നുള്ള ഓട്ടോക്കാരും കൂടിയെത്തിയതോടെ വ്യപാരസ്ഥാപനത്തിൽ കൂട്ടയടിയായി. സ്ഥാപന അധികൃതർ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി.
ആദ്യത്തെ ആളുമായി വിവാഹം നിശ്ചയിച്ചതും ഈരാറ്റുപേട്ട സ്വദേശിയെ വിളിച്ചുവരുത്തിയതും പെൺകുട്ടി അറിഞ്ഞുതന്നെയാണെന്നു മനസിലായതോടെ ഡിവൈഎഫ്ഐക്കാർ രംഗത്തുനിന്നു പിന്മാറി.
ഇതിനിടെ, സ്ഥാപനത്തിലും റോഡിലും സംഘർഷമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ സഹോദരൻ, പ്രതിശ്രുത വരൻ, കാമുകൻ എന്നിവരുൾപ്പെടെ ആറു പേർക്കെതിരേ കേസെടുത്തെന്ന് എസ്ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. വീട്ടുകാർക്കൊപ്പം പോകാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തൊടുപുഴയിലെ ഷെൽട്ടർ ഹോമിലേക്കു മാറ്റി.
പ്രതിശ്രുതവധുവിനെ കടത്താൻ ശ്രമം; വസ്ത്രവ്യാപാര സ്ഥാപനത്തിൽ കൂട്ടയടി
01:36 AM Jun 07, 2018 | Deepika.com