ചെങ്ങന്നൂർ: നാടെങ്ങും ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു ജനം ഇന്നു വിധിയെഴുതും. ഇന്നു രാവിലെ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറിനു തീരും. തുടർച്ചയായി 11 മണിക്കൂറാണ് പോളിംഗ് സമയം.
വോട്ടെടുപ്പ് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുന്പ് മോക്പോൾ നടത്തും. പ്രിസൈഡിംഗ് ഓഫീസർമാർ ഇതു പരിശോധിച്ചു തൃപ്തികരമാണെന്നു സർട്ടിഫിക്കറ്റ് തയാറാക്കും. 17 സഹായക ബൂത്തുകൾ ഉൾപ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്. ഇതിൽ 22 പ്രശ്നബാധിത ബൂത്തുകളുമുണ്ട്. ആകെ 1,99,340 വോട്ടർമാരാണ് ഉള്ളത്. 1,06,421 സ്ത്രീ വോട്ടർമാരും 92,919 പുരുഷ വോട്ടർമാരുമുണ്ട്. സ്ഥാനാർഥികളുടെ എണ്ണക്കൂടുതൽ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പിൽ നോട്ടയുൾപ്പെടെ ഏഴു സ്ഥാനാർഥികൾ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരിൽ ഇത്തവണ നോട്ടയുൾപ്പെടെ 18 സ്ഥാനാർഥികളുണ്ട്. കഴിഞ്ഞ തവണ ഒരു വനിത മത്സരിച്ചപ്പോൾ ഇത്തവണ ആരുമില്ല. ഓരോ ബൂത്തിലും പുരുഷ, സ്ത്രീ, ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് രണ്ടു മണിക്കൂർ ഇടവിട്ടു റിട്ടേണിംഗ് ഓഫീസർക്കു നൽകണം. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തത്സമയ നടപടിയും റിപ്പോർട്ടും അയയ്ക്കണം. ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക റാന്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ ഇന്നു വിധിയെഴുതും
02:05 AM May 28, 2018 | Deepika.com