കോഴിക്കോട് : നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന പാലാഴി വടക്കേ നാരാട്ട് കലവാണിഭവൻപറമ്പിൽ അബിൻ (26) ആണു മരിച്ചത്. ഇതോടെ നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
സംസ്ഥാനത്ത് 15 പേര്‍ക്കായിരുന്നു നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ആദ്യം മരിച്ച പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്ത് ഒഴികെ 13 പേരുടെയും മരണം നിപ്പാ മൂലമാണെന്നു മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ പരിശോധനയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. സ്ഥിരീകരിച്ചതില്‍ മൂന്നു പേര് ഇപ്പോഴും ചികിത്സയിലാണ്. സാബിത്തിന്റെ മരണം നിപ്പാവൈറസ് ബാധമൂലമാണോയെന്ന് സ്ഥിരീകരിച്ചിരുന്നില്ല. നിപ്പാ ബാധയാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
അബിന്റെ മൃതദേഹം രാത്രിതന്നെ മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചു. പനി ബാധിച്ച് ഒളവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നേരത്തെ ചികിത്സ തേടിയിരുന്ന അബിനെ രോഗം ഗുരുതരമായ തോടെ ഈ മാസം 19 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 22 ന് നിപ്പാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. വൈറസ് എങ്ങനെ അബിന്‍ പകര്‍ന്നുവെന്നതില്‍ ആശങ്കയുണ്ട്. പേരാമ്പ്രയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ പകര്ന്നതാവാമെന്ന സംശയമാണ് ആരോഗ്യവകുപ്പിനുള്ളത്. എന്നാല്‍, ഓട്ടോ ഡ്രൈവറായ അബിന്‍ മെഡിക്കല്‍കോളജില്‍ പോയിരുന്നുവെന്നും അവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നും സംശയമുണ്ട്. സുരേഷ്-പ്രേമലത ദമ്പതികളുടെ മകനാണ് അബിൻ. സഹോദരി: അമൃത .
ഇതിനിടെ, നിപ്പാ വൈറസ് ബാധിതര്‍ക്ക് പരിചരണവും സേവനവും നല്‍കാനുള്ള വിദഗ്ധ പരിശീലനത്തിന് ഡൽഹിക്കു പോകാൻ നിശ്ചയിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഞ്ച് ഡോക്ടര്‍മാര്‍ ഇന്നലെ പോയില്ല.
നിപ്പാ: ഒരാള്‍കൂടി മരിച്ചു
02:05 AM May 28, 2018 | Deepika.com