തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ രണ്ടു നെടുംതൂണുകളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി ഏറെനാളായി ഒരു കാര്യം ആവശ്യപ്പെട്ടു വരികയായിരുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി നിങ്ങളിൽ ഒരാൾ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകണമെന്നായിരുന്നു ആവശ്യം. നീണ്ട ചർച്ചകൾക്കൊടുവിൽ നറുക്കു വീണതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്.
പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിർണായക സ്വാധീനമായ ഉമ്മൻ ചാണ്ടിയെ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പദം നൽകി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ താത്കാലികമായെങ്കിലും ഉമ്മൻ ചാണ്ടി യുഗത്തിനു തിരശീല വീഴുകയാണെന്നാണു വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിനൊപ്പം കേരള രാഷ്ട്രീയത്തെയും ഒപ്പം കൊണ്ടുപോകാനാകുമെന്ന് ഉമ്മൻ ചാണ്ടി പറയുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട ഒസിയുടെ സേവനം ഇനി സംസ്ഥാന കോണ്‍ഗ്രസിനു പൂർണമായി ലഭിക്കുമോ എന്ന ആശങ്ക എ ഗ്രൂപ്പ് നേതാക്കൾ തന്നെ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, എല്ലായിടത്തും ഓടിയെത്താൻ കഴിയുന്ന ഉമ്മൻ ചാണ്ടിക്കു കേരള കാര്യത്തിലും വേഗത്തിൽ ഇടപെടാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിനു നൽകിയിട്ടുള്ളത്. അവിടെ ശിഥിലമായി കിടക്കുന്ന കോണ്‍ഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുകയാണ് ആദ്യദൗത്യം. പിന്നീടു കോണ്‍ഗ്രസുമായി സഖ്യ സാധ്യതയുള്ളവരുടെ മുന്നണി രൂപീകരിക്കണം. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുമായി നേരത്തെ നല്ല ബന്ധമായിരുന്നു ഉമ്മൻചാണ്ടിക്കുണ്ടായിരുന്നത്. രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ നേതൃത്വം നൽകുന്ന വൈഎസ്ആർ കോണ്‍ഗ്രസ് ആന്ധ്രയിലെ പ്രബല കക്ഷിയാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും ശക്തമാണ്.
എഐസിസി ജനറൽ സെക്രട്ടറിപദത്തിനൊപ്പം പുനഃസംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗത്വവും ഉമ്മൻചാണ്ടിക്കു ലഭിക്കുമെന്നാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങൾ കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ ആന്ധ്രപ്രദേശിനൊപ്പം ദേശീയ രാഷ്ട്രീയ നീക്കങ്ങൾക്കും ഉമ്മൻ ചാണ്ടിയുടെ ചാണക്യതന്ത്രങ്ങൾ കരുത്തു പകരാം.
ദക്ഷിണേന്ത്യയിൽ പാർട്ടി ക്ഷീണം നേരിടുന്ന ആന്ധ്രപ്രദേശിൽ നില മെച്ചപ്പെടുത്താൻ കഴിഞ്ഞാൽ ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പ്രബലനാകും. ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണു പാർട്ടി ഏൽപിച്ചതെന്നും ഭംഗിയായി നിറവേറ്റുമെന്നുമാണ് ഉമ്മൻചാണ്ടി ഇതേക്കുറിച്ചു പറയുന്നത്.
ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്ത് ഐ ഗ്രൂപ്പ് കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. എന്നാൽ, ഉമ്മൻ ചാണ്ടിക്ക് എഐസിസി പദവി നൽകിയതുപോലെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ചു കൊണ്ടുള്ള ഹൈക്കമാൻഡ് പ്രഖ്യാപനമെത്തുമെന്നാണ് ഒരു വിഭാഗം പറയുന്നത്. രാഹുൽഗാന്ധി ദേശീയ അധ്യക്ഷനായപ്പോഴുള്ള തലമുറമാറ്റ പ്രഖ്യാപനം സംസ്ഥാനത്തു നടന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ഇവർ പറയുന്നു.
കെ. ഇന്ദ്രജിത്ത്
ഉമ്മൻ ചാണ്ടി തന്ത്രങ്ങൾ ഇനി ദേശീയ രാഷ്ട്രീയത്തിൽ
01:57 AM May 28, 2018 | Deepika.com