കോഴിക്കാട്: നിപ്പാവൈറസ് ഭീതി തുടരുന്നതിനിടെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശീലനം ആരോഗ്യവകുപ്പ് റദ്ദാക്കി. നിപ്പാ വൈറസ് ബാധിതര്‍ക്ക് പരിചരണവും സേവനവും നല്‍കുന്നതിനുള്ള വിദഗ്ധ പരിശീലനത്തിനയച്ച ഡോക്ടര്‍മാരെയാണ് അവസാന നിമിഷം മെഡിക്കല്‍കോളജ് പ്രിന്‍സിപ്പൽ തിരിച്ചു വിളിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. വിനീത് ഗ്ലാഡ്സന്, ഡോ.കെ.കെ. അനൂപ്, പള്‍മണറി വിഭാഗം അസോസിയേറ്റ് പ്രഫ.പി.ടി. ആനന്ദന്, അനസ്തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ.കെ. സുവര്‍ണ, ഡോ.കെ.പി. രാധിക എന്നിവരായിരുന്നു ഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെ പരിശീലനത്തിനായി പുറപ്പെട്ടത്.
ഇന്നലെ രാവിലെ 11.30 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്ന സമയം. അഞ്ചു ഡോക്ടര്‍മാരും വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു. മൂന്നു ഡോക്ടർമാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെക്ക്ഇന്‍ ചെയ്തിരുന്നു. ഈ സമയത്താണ് മന്ത്രിതല നിര്‍ദേശത്തെ തുടര്‍ന്നു മെഡിക്കല്‍കോളജ് പ്രിന്‍സിപ്പൽ ഇവരോട് തിരിച്ചുപോരാന്‍ നിര്‍ദേശിച്ചത്. ഒരു കാരണവശാലും യാത്ര പുറപ്പെടരുതെന്നും ഉടനടി തിരിച്ചുവരണമെന്നുമായിരുന്നു നിര്‍ദേശം. തുടര്‍ന്നു ഡോക്ടര്‍മാര്‍ തിരിച്ചുപോവുകയും ചെയ്തു. മാധ്യമങ്ങളോട് ഇക്കാര്യം പറയരുതെന്നും നിര്‍ദേശം നല്കി.
അതേസമയം, വിദഗ്ധ പരിശീലനത്തിന് ഡോക്ടര്‍മാരെ അയയ്ക്കുമെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചതാണ്. രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്ക് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന ഇവര്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനുമായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഒരു കാരണവുമില്ലാതെ ഇവരെ തിരിച്ചുവിളിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. വൈറസ്ബാധയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു വിദഗ്ധ പരിശീലനം നേടാന്‍ ഡോക്ടര്‍മാരെ അയയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്പൊടിയിടാനായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്.
ബാബു ചെറിയാൻ
ഡോക്ടര്‍മാരുടെ വിദഗ്ധ പരിശീലനം റദ്ദാക്കി
01:57 AM May 28, 2018 | Deepika.com