വാഴക്കുളം: നടുക്കര കമ്പനിയിൽ സ്ഥിരമായി പൈനാപ്പിൾ സംഭരണമേർപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. പൈനാപ്പിൾ പഴത്തിന്റെ വിപണി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലയിലെ പൈനാപ്പിൾ കർഷകരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നടുക്കര കമ്പനിയിലെ യന്ത്രങ്ങളെല്ലാം അടിയന്തരമായി പ്രവർത്തനക്ഷമമാക്കുമെന്നും രണ്ടാഴ്ചയ്ക്കുളളിൽ പൂർണമായും പ്രവർത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൈനാപ്പിൾ കർഷകരുടെ രക്ഷയ്ക്കായി നഷ്ടം സഹിച്ചും പൈനാപ്പിൾ കമ്പനി സംഭരിക്കും. ഘട്ടം ഘട്ടമായി 500 ടൺ സംഭരണം നടത്തും. അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയാൽ പൈനാപ്പിളിനായി ഹൈടെക് മാർക്കറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പൈനാപ്പിൾ മാർക്കറ്റിൽ കർഷകർ ഉപേക്ഷിച്ചു കൂട്ടിയിട്ട പൈനാപ്പിൾ മന്ത്രി സന്ദർശിച്ചു. തുടർന്ന് പൈനാപ്പിൾ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി.
പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിളളിക്കുന്നേൽ, സെക്രട്ടറി ജോസഫ് ചക്കാലക്കുന്നേൽ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കളപ്പുര, സെക്രട്ടറി ജയിംസ് തോട്ടുമാരിക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് താന്നിക്കൽ, സെക്രട്ടറി സിജു സെബാസ്റ്റ്യൻ ജ്വാല പ്രസിഡന്റ് ജോണി മെതിപ്പാറ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു. നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിലെത്തി പൈനാപ്പിൾ സംഭരണവുമായി ബന്ധപ്പെട്ട് കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കമ്പനിയിൽ പൈനാപ്പിൾ നൽകാൻ ഇതുവരെ പേരു നൽകിയിട്ടുളള 68 കർഷകരിൽ 33 പേരുടെ മൂന്നു ടൺ വീതം എ, ബി ഗ്രേഡിലുളള പൈനാപ്പിൾ പഴം ഇന്ന് കമ്പനിയിൽ സംഭരിക്കും. ഇതിൽ 20 ടൺ ഹോർട്ടി കോർപ്പിനു കൈമാറും.എ ഗ്രേഡിന് കിലോക്ക് 17 രൂപയും ബിയ്ക്ക് 8.50 രൂപ നിരക്കിലുമാണ് കമ്പനി സംഭരിക്കുന്നത്.
വിപണി നഷ്ടപ്പെട്ട പൈനാപ്പിൾ പഴത്തിന്റെ ഈ തോതിലുളള സംഭരണം കർഷകർക്ക് താത്കാലിക ആശ്വാസമാകും. പതിവിൽ നിന്നു വ്യത്യസ്തമായി കാലാവധി പറയാതെ ഉടൻ തന്നെ കർഷകർക്കു നൽകും. മേഖലയിലെ അടിയന്തര സാഹചര്യത്തിൽ 500 ടൺ സംഭരിക്കണമെന്നും കർഷകർക്ക് അടിയന്തരമായി പണം നൽകണമെന്നും മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുടങ്ങിക്കിടക്കുന്ന വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്പനി തൊഴിലാളികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ജൈവ് എന്ന ബ്രാൻഡിലുളള കമ്പനി ഉത്പന്നങ്ങൾ പൂർവസ്ഥിതിയിലാകുന്നതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. എൽദോ ഏബ്രഹാം എംഎൽഎ, കമ്പനി ചെയർമാൻ ബാബു പോൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം കർഷകരേയും കമ്പനി ഉദ്യോഗസ്ഥരേയും സന്ദർശിച്ചു.
നടുക്കര കമ്പനിയിൽ സ്ഥിരമായി പൈനാപ്പിൾ സംഭരിക്കും: മന്ത്രി
01:46 AM May 28, 2018 | Deepika.com