മട്ടന്നൂർ: തില്ലങ്കേരി പഞ്ചായത്തിലെ ചാളപറമ്പിൽനിന്ന് വീണ്ടും ബോംബുകൾ കണ്ടെടുത്തു. ഒരു സ്റ്റീൽ ബോംബും രണ്ടു ഐസ്ക്രീം ബോംബുകളുമാണ് പിടികൂടിയത്. ചാളപറമ്പിലെ ശ്രീധരൻ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ഇന്നലെ രാവിലെ പത്തോടെ കാട് വെട്ടിത്തെളിക്കുകയായിരുന്ന സ്ത്രീ തൊഴിലാളികളാണ് ബോംബുകൾ കണ്ടത്.
പ്ലാസ്റ്റിക് ബക്കറ്റിലാക്കി വാഴച്ചുവട്ടിൽ സൂക്ഷിച്ചനിലയിലായിരുന്നു ബോംബുകൾ. തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് മുഴക്കുന്ന് അഡീഷണൽ എസ്ഐ കെ. രവീന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ബോംബുകൾ കസ്റ്റഡിയിലെടുത്തു. ഒരു മാസം മുമ്പ് ഈ പ്രദേശത്തുനിന്നും 11 ഐസ്ക്രീം ബോംബുകളും ബോംബുകൾ നിർമിക്കുന്നതിനായി ശേഖരിച്ച ഐസ്ക്രീമിന്റെ ഒഴിഞ്ഞ 14 കണ്ടെയ്നറുകളും പോലീസ് പിടികൂടിയിരുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രദേശത്തുനിന്നും വീണ്ടും ബോംബുകൾ കണ്ടെടുക്കുന്നത്. പിടികൂടിയ ബോംബുകൾ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും നടന്ന തില്ലങ്കേരി പഞ്ചായത്തിൽനിന്നും ബോംബുകൾ പിടികൂടുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
പ്രദേശത്ത് മുഴുവൻ പരിശോധന നടത്താതെ ബോംബുകൾ കണ്ടെത്തിയ സ്ഥലത്തു മാത്രം പോലീസും ബോംബ് സ്ക്വാഡും അന്വേഷണം നടത്തി മടങ്ങുന്നതിനാലാണ് ബോംബുകൾ കണ്ടെത്താനാവാത്തതെന്നാണ് ജനങ്ങളുടെആരോപണം.
തില്ലങ്കേരിയിൽ ഉഗ്രശേഷിയുള്ള ബോംബുകൾ കണ്ടെത്തി
01:29 AM May 28, 2018 | Deepika.com