കോഴിക്കോട്: നിപ്പാ വൈറസ്ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയെങ്കിലും ചികിത്സയിലായിരുന്ന ഒരാള്‍കൂടി ഇന്നലെ മരിച്ചു. പേരാന്പ്ര നരിപ്പറ്റ കൈവേലി പാറക്കെട്ടില്‍ കല്യാണി(80)യാണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധയിൽ മരിച്ചവർ 13 ആയി.
നേരത്തേ നിപ്പാ സ്ഥിരീകരിച്ചവരിൽ കല്യാണി ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് രോഗലക്ഷണം ശ്രദ്ധയിൽ പെടുകയും രക്ത സാമ്പിളുകൾ മണിപ്പാലിലെ വൈറോളജി റിസർച്ച് സെന്ററിലേക്ക് അയയ്ക്കുകയും ചെയ്തത്. ഇന്നലെ രാവിലെ രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകള്‍ക്കകം കല്യാണി മരിക്കുകയായിരുന്നു. കഴിഞ്ഞ 16-മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് ഡോക്ടര്‍മാർ സംശയിക്കുന്നത്. സാധാരണ പനിയെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും നിപ്പായുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുമായിരുന്നു.
നിപ്പാ വൈറസ് ബാധയെത്തുടർന്നു മരിച്ചവരിൽ ഒമ്പതു പേർ കോഴിക്കോട് ജില്ലക്കാരും മൂന്നുപേർ മലപ്പുറം ജില്ലക്കാരുമാണ്. 15 പേർക്കാണ് ഇതുവരെ നിപ്പാ ബാധ സ്ഥിരീകരിച്ചത്. മൂന്നു പേർ ചികിത്സയിലുണ്ട്. രണ്ട് പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ മിംസ് ആശുപത്രിയിലുമാണുള്ളത്. അതേസമയം, നിപ്പാ വൈറസ് ബാധയാണോയെന്ന സംശയത്തെത്തുടർന്ന് 13 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം കോഴിക്കോട്ടെ ആശുപത്രികളിലാണ്.
തിരുവനന്തപുരത്ത് നിപ്പാ രോഗബാധ സംശയിച്ചിരുന്ന കുട്ടിക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു പേര്‍ക്കും രോഗബാധയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. 21 പേരുടെ രക്തന്പിളുകള് പരിശോധിച്ചതില്‍ നിപ്പാവൈറസ് സാന്നിധ്യമില്ലെന്നു വ്യക്തമായി.
കൊച്ചിയില്‍ നിപ്പാ വൈറസ് ബാധയെന്നു സംശയിക്കുന്ന മൂന്നു പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് പേരാമ്പ്ര നെട്ടൂരില്‍ താമസിക്കുന്ന വിദ്യാർഥികൾ പനിയെത്തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇരുവരെയും നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഞ്ചു ഡോക്ടര്‍മാര്‍ക്കു പരിശീലനം
കോഴിക്കോട്: നിപ്പാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അടിയന്തര മായി വിദഗ്ധ പരിശീലനം നൽകും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ പ്രഫസർമാരായ ഡോ.വിനീത് ഗ്ലാഡ്സൻ, ഡോ.കെ.കെ. അനൂപ്, പൾമനറി വിഭാഗം അസോസിയേറ്റ് പ്രഫ.പി.ടി. ആനന്ദൻ, അനസ്തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രഫസർമരായ ഡോ.കെ. സുവർണ, ഡോ.കെ.പി. രാധിക എന്നിവർ ഇന്ന് ഡല്‍ഹിക്ക് പുറപ്പെടും.
നിപ്പാ: ഒരാൾകൂടി മരിച്ചു
06:50 AM May 27, 2018 | Deepika.com