നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സിയാൽ നടപ്പാക്കിവരുന്ന സൗരോർജ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് യുഎൻ അന്താരാഷ്ട്ര പരിസ്ഥിതി മേധാവി എറിക് സോൽഹെം വ്യക്തമാക്കി.
സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ഐക്യരാഷ്ട്രസഭയുമായി കൈകോർക്കുന്ന ലോകത്തിലെ രണ്ടാമത്തെ വിമാനത്താവളമായി നെടുമ്പാശേരി മാറും. ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ ബെയ്ജിംഗ് എയർപോർട്ടാണ് ആദ്യമായി ഐക്യരാഷ്ട്രസഭാ പരിസ്ഥിതി സംഘടന(യുഎൻഇപി)യുമായി സുസ്ഥിര വികസന സംരംഭത്തിനു കരാർ ഒപ്പുവച്ചിരിക്കുന്നത്. മാലിന്യ സംസ്കരണം മുതൽ ഊർജോത്പാദനം വരെ വിവിധ തലങ്ങളിൽ യോജിച്ചു പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേ സഹകരണം സിയാലിലും നടപ്പാക്കുന്നതിനെക്കുറിച്ചാണ് യുഎൻഇപി ആലോചിക്കുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാലിനെ അംഗീകരിക്കുന്നതിൽ ഐക്യരാഷ്ട്രസഭയ്ക്കു സന്തോഷമുണ്ടെന്നും എറിക് സോൽഹെം പറഞ്ഞു. വൻതോതിൽ ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിൽ പാരമ്പര്യേതര സ്രോതസുകളെ ആശ്രയിക്കുന്നതിൽ സിയാൽ ലോകരാജ്യങ്ങൾക്കുതന്നെ മാതൃക കാണിച്ചുകൊടുത്തിരിക്കുകയാണ്. സൗരോർജ പാനലുകൾക്കിടയിൽ നടത്തുന്ന ജൈവകൃഷി ഏറെ പുതുമയും കൗതുകവുമുള്ളതാണ്. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുന്നു. സിയാൽ മാതൃക ലോകത്താകെ പ്രചരിപ്പിക്കുന്നതിനാണ് യുഎൻഇപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിയാലിന്റെ പരിസ്ഥിതി സൗഹാർദപരമായ വളർച്ചയ്ക്കു നേതൃത്വം നൽകുന്ന എംഡി വി.ജെ. കുര്യനെ അദ്ദേഹം അഭിനന്ദിച്ചു. സിയാലിന്റെ ഹരിത പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിൽ ഐക്യരാഷ്ട്രസഭ കാണിക്കുന്ന താത്പര്യത്തിൽ അഭിമാനമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു.
യുഎൻഇപി റീജണൽ ഡയറക്ടർ ഡെഷൻ സെറിംഗ്, ഇന്ത്യ ചീഫ് അതുൽ ബഗായ്, സിയാൽ ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ജനറൽ മാനേജർ ജോസ് തോമസ്, സിഎഫ്ഒ സുനിൽ ചാക്കോ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
സിയാൽ സൗരോർജ പദ്ധതി; അംഗീകാരം ഐക്യരാഷ്ട്രസഭയുടെ പരിഗണനയിൽ: എറിക് സോൽഹെം
06:46 AM May 27, 2018 | Deepika.com