പാലക്കാട്: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ പാലക്കാടിന് റാങ്കിന്റെ മധുരം. പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂൾ സീനിയർ സെക്കൻഡറിയിലെ വിദ്യാർഥിയായ എ. വിജയ് ഗണേഷാണ് ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
കൊപ്പം ശേഷാദ്രി നഗറിൽ ഐശ്വര്യ റസിഡൻസിയിൽ അനന്തനാരായണന്റെയും സുഭാഷിണിയുടെയും മകനാണ് വിജയ് ഗണേഷ്. 500 ൽ 492 മാർക്കും വിജയ് കരസ്ഥമാക്കി. ഇതിൽ ഇക്കണോമിക്സിന് നൂറും ബിസിനസ്, അക്കൗണ്ടൻസി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 99 ശതമാനവും ഇംഗ്ലീഷിന് 95 ശതമാനവും മാർക്ക് നേടി.
എൽ കെ ജി മുതൽ പന്ത്രണ്ടാംക്ലാസുവരെയും ലയണ്‍സ് സ്കൂളിൽതന്നെയാണ് വിജയ് ഗണേഷ് പഠിച്ചത്. കാഴ്ച പരിമിതിയാണ് വിജയ് ഗണേഷിനെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ കാരണം. ഏഴാം വയസുമുതൽതന്നെ വിജയ്ക്ക് കാഴ്ചയ്ക്ക് മങ്ങലുണ്ടായിരുന്നുവെന്ന് അച്ഛൻ അനന്തനാരായണൻ പറഞ്ഞു.
കണ്ണടയുടെ സഹായത്തോടുകൂടിയാണ് വായനയും എഴുത്തുമെല്ലാം. കൂടാതെ വീട്ടുകാർ പുസ്തകങ്ങൾ വായിച്ചുകൊടുക്കും. ഓണ്‍ലൈനായും പാഠഭാഗങ്ങളും മറ്റും കേൾപ്പിച്ചുകൊടുക്കും.
ഗണിതശാസ്ത്രത്തിൽ ഏറെ താല്പര്യമുള്ള വിജയ് ഗണേഷിന് ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനാണ് ആഗ്രഹം. പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വണ്‍ ലഭിച്ചിരുന്നു. വാളയാർ മലബാർ സിമന്റ്സിലെ ചീഫ് എൻജിനീയറാണ് അച്ഛൻ അനന്തനാരായണൻ. അമ്മ സുഭാഷിണി എൽഐസി ഓഫീസ് സ്റ്റാഫാണ്.
ഏക സഹോദരി ദീപിക, കോലഞ്ചേരി മെഡിക്കൽ കോളജിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. സ്കൂൾ പ്രിൻസിപ്പൽ ശോഭ അജിത്, മറ്റു അധ്യാപകർ എന്നിവരുടെ പരിപൂർണ പിന്തുണകൂടിയാണ് വിജയ് ഗണേഷിന്റെ നേട്ടത്തിനു കാരണമെന്ന് അച്ഛൻ അനന്തനാരായണൻ പറഞ്ഞു.
വിജയ് ഗണേഷിനു സ്വർണത്തിളക്കം
01:58 AM May 27, 2018 | Deepika.com