കൊച്ചി: ചെങ്ങന്നൂരിൽ ബിജെപിയുടെ വോട്ട് ആവശ്യപ്പെട്ടുവെന്നുള്ള വാർത്ത തെറ്റാണെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും ബിജെപിക്കും വോട്ട് ചെയ്തവർ ഇത്തവണ കോണ്ഗ്രസിന് വോട്ട് ചെയ്യണം എന്നാണ് താൻ പറഞ്ഞത്. ഇതാണ് വളച്ചൊടിക്കപ്പെട്ടതെന്നു മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് വർഗീയവത്കരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമം നടത്തുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇടതിന് പരാജയഭയം കൂടിവരുന്നു. ഇതേത്തുടർന്നുള്ള അങ്കലാപ്പിൽ ആണ് ഇടതുപക്ഷം കേന്ദ്രത്തിൽ അമിത് ഷായും ആർഎസ്എസും പയറ്റുന്ന അതേ തന്ത്രങ്ങൾ തന്നെ ഇവിടെയും സ്വീകരിക്കുന്നത്. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരേ വിവാദ പ്രസ്താവന ഇറക്കിയത്. ഇത് തിരുത്താൻ കോടിയേരി തയാറാകണം. ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ആന്റണി പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിക്ക് നൽകുന്ന പ്രാധാന്യം മോദി മറ്റൊരു മുഖ്യമന്ത്രിക്കും നൽകുന്നില്ല. വീണ്ടും ബിജെപി അധികാരത്തിൽ വരണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. സിപിഎമ്മിന്റേയും ബിജെപിയുടേയും താത്പര്യങ്ങൾ ഒന്നാണ് എന്നു പറഞ്ഞതിനാണ് തന്നെ പിണറായി വിജയൻ വിമർശിച്ചത്. താൻ അതിൽ ഉറച്ചുനിൽക്കുന്നു. കോണ്ഗ്രസ് ശക്തിപ്പെടുന്നതിനെ സിപിഎം ഭയക്കുന്നു. അതിനാലാണ് തങ്ങൾക്കെതിരേ സിപിഎം ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ ബിജെപിയുടെ വോട്ട് ആവശ്യപ്പെട്ടില്ല: ആന്റണി
02:08 AM May 26, 2018 | Deepika.com