തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിയമവിരുദ്ധ സമരങ്ങൾക്കു വിലക്ക്. കെഎസ്ആർടിസി ആസ്ഥാന മന്ദിരമായ ട്രാൻസ്പോർട്ട് ഭവനിലെയും കോർപറേഷന്റെ മറ്റു യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളുടെയും കോന്പൗണ്ടിൽ നിയമവിരുദ്ധമായ പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരൽ, ധർണ എന്നിവ നടത്തുന്നത് വിലക്കിക്കൊണ്ട് എംഡി ടോമിൻ ജെ. തച്ചങ്കരി ഉത്തരവിട്ടു.
ഇത്തരത്തിലുള്ള പ്രകടനങ്ങൾ ഓഫീസ് പ്രവർത്തനത്തെയും സർവീസ് ഓപ്പറേഷനെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള സമരങ്ങൾ യാത്രക്കാർക്ക് വലിയ അസൗകര്യങ്ങൾ ഉണ്ടാക്കുകയും അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതമാകുകയും ചെയ്യുന്നു. എല്ലാ ജീവനക്കാരും സംഘടനകളും ഉത്തരവ് പാലിക്കണമെന്നും ഉത്തരവ് പാലിക്കാത്ത സംഘടനകൾക്കും ജീവനക്കാർക്കുമെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി എംഡി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം ഉത്തരവിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാരോടുള്ള സർക്കാർ സമീപനത്തിനെതിരേ ടിഡിഎഫിന്റെ (ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട്) നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്ക് വൈദ്യുതി നിഷേധിച്ച് കെഎസ്ആർടിസി. തിരുവനന്തപുരം ഡിപ്പോയിൽ സംഘടിപ്പിച്ച പരിപാടിക്കാണ് കെഎസ്ആർടിസി വൈദ്യുതി നിഷേധിച്ചത്. ചരിത്രത്തിലാദ്യമാണ് അംഗീകൃത തൊഴിലാളി യൂണിയനെതിരേയുള്ള നടപടി.
കെഎസ്ആർടിസിയിൽ നിയമവിരുദ്ധ സമരങ്ങൾക്കു വിലക്ക്
02:08 AM May 26, 2018 | Deepika.com