കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്ത ഉത്തരവ് റദ്ദാക്കി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു ജനസേവ ജനറൽ സെക്രട്ടറി ഇന്ദിര ശബരിനാഥ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി അടുത്തയാഴ്ച പരിഗണിക്കും.
1996 മുതൽ പ്രവർത്തിച്ചു വരുന്ന ജനസേവ ശിശുഭവനെതിരേ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം സർക്കാർ ഏറ്റെടുത്തതു നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു. മേയ് 19 നാണ് ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തത്.
104 ഇതരസംസ്ഥാനക്കാരായ കുട്ടികളെ നിയമവിരുദ്ധമായി ജനസേവ ശിശുഭവനിൽ പാർപ്പിച്ചുവെന്നാണ് സിഡബ്ല്യുസി പ്രധാനമായും ആരോപിക്കുന്നത്. ജനസേവ ശിശുഭവൻ ഏറ്റെടുത്ത ദിവസം 42 കുട്ടികളെ മാത്രമാണ് ജനസേവയിൽ കണ്ടതെന്നും ബാക്കിയുള്ള 62 കുട്ടികളെക്കുറിച്ച് വ്യക്തമായ ഉത്തരം ഇല്ലായിരുന്നുവെന്നും ചില കുട്ടികളെ ഭിക്ഷാടനത്തിനായി അയച്ചിരുന്നുവെന്നു സംശയിക്കുന്നുവെന്നുമാണു സിഡബ്ല്യുസി അധികൃതർ മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ പിന്നീട് 50 കുട്ടികളെയാണ് കാണാതായിരിക്കുന്നതെന്നു സിഡബ്ല്യുസി തിരുത്തി. ഇതിൽനിന്നു കുട്ടികളെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കോ അറിവോ സിഡബ്ല്യുസിക്ക് ഇല്ലെന്നു വ്യക്തമാണെന്നു ജനസേവ ജനറൽ സെക്രട്ടറി പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. 60 ആണ്‍കുട്ടികളെയും 44 പെണ്‍കുട്ടികളെയുമാണ് ഇതരസംസ്ഥാനക്കാരാണെന്ന കാരണത്താൽ അതത് നാടുകളിലേക്ക് പറഞ്ഞുവിടാൻ 2017-ൽ സിഡബ്ല്യുസി തീരുമാനിച്ചത്.
ഇതിനെതിരേ കുട്ടികളുടെ ഭാവിയെക്കരുതി ജനസേവ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോടതി സിഡബ്ല്യുസിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. 104 കുട്ടികളെയും ജനസേവ ശിശുഭവനിൽ ഇത്രയുംനാൾ സംരക്ഷിച്ചതു കോടതി വിധി പ്രകാരമാണ്. ഇതിൽ മൂന്നു കുട്ടികൾ മലയാളികളാണ്. ഒന്‍പതു കുട്ടികൾ 18 വയസ് പൂർത്തിയായവരുമാണ്. ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്ത ദിവസം യഥാർഥത്തിൽ 55 കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു.
സിഡബ്ല്യുസി ഉത്തരവ് പ്രകാരം 22 കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റിയിരുന്നു. സ്കൂൾ അവധിക്ക് രക്ഷിതാക്കളോടൊപ്പം സിഡബ്ല്യുസി 15 കുട്ടികളെ പറഞ്ഞുവിട്ടു.
ഈവിധം നാട്ടിൽപോയ തമിഴ്നാട് സ്വദേശികളായ സത്യവേൽ, കാർത്തിക്, ശിവകുമാർ, അരവിന്ദ് എന്നീ കുട്ടികൾ തിരിച്ച് ജനസേവയിലേക്ക് വരുന്നവഴിയാണ് തൃശൂരിൽവച്ച് ഭിക്ഷാടനം ആരോപിച്ച് അവരെ ഡിണ്ടിഗലിലുള്ള സ്ഥാപനത്തിലേക്ക് മാറ്റിയത്. ഓരോ കുട്ടിയെ സംബന്ധിച്ചുള്ള വിവരങ്ങളടങ്ങിയ ഫയൽ സൂക്ഷിക്കുന്നുണ്ട്. ഇപ്രകാരം നിയമാനുസരണം പ്രവർത്തിക്കുന്ന ജനസേവ ശിശുഭവനെ അപവാദപ്രചാരണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി സർക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് നശിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും ജനസേവ സെക്രട്ടറി പറഞ്ഞു.
ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തതു റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി
01:55 AM May 26, 2018 | Deepika.com