ചെങ്ങന്നൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അത്താനാസിയോസുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഒരു ചാനലിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നു ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം. കൂടിക്കാഴ്ച സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. പരുമല ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിക്ക് പോകുകയാണെന്നും മുഖ്യമന്ത്രിക്ക് ബഥേൽ അരമനയിലേക്ക് സ്വാഗതം എന്നുമാണ് ചാനൽ റിപ്പോർട്ടറുടെ ചോദ്യത്തിന് തിരുമേനി മറുപടി പറഞ്ഞത്.
എന്നാൽ വാസ്തവ വിരുദ്ധമായ വാർത്തയാണ് ചാനൽ പ്രസിദ്ധീകരിച്ചത്. സർക്കാർ ചെയ്യുന്ന നല്ല സേവനങ്ങളെ എപ്പോഴും ശ്ലാഘിക്കുന്നതായും സഭയ്ക്കു ചെയ്തിട്ടുള്ള സേവനങ്ങൾക്ക് നന്ദി പറയുന്നതായും വാർത്ത പുറത്തു വന്നതിനെതുടർന്നു മെത്രാപ്പോലീത്ത മുഖ്യമന്ത്രിയെ അറിയിച്ചു. തെറ്റായ മാധ്യമപ്രവർത്തനത്തെ സഭ ശക്തമായി അപലപിക്കുന്നതായും എല്ലാ രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുന്നവർ സഭയിൽ ഉണ്ടെന്നും സഭയെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ തെരഞ്ഞെടുക്കുവാനുള്ള വിവേകം സഭാമക്കൾക്കുണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചതായും ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ പത്രക്കുറിപ്പിൽ അറിയിച്ചു.
മുഖ്യമന്ത്രി-അത്താനാസിയോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച : വാർത്ത വാസ്തവ വിരുദ്ധമെന്നു ചെങ്ങന്നൂർ ഭദ്രാസനം
01:55 AM May 26, 2018 | Deepika.com