ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ധനവിലയിലെ അധികലാഭം വേണ്ടെന്നുവയ്ക്കുന്നതിൽ തീരുമാനമുണ്ടാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വോട്ടു തട്ടാനുള്ള തരംതാണ വിദ്യ മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പെട്രോളിയത്തിന്റെ വില വർധനവിൽ കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ഉത്തരവാദികളാണ്.
കേന്ദ്രം വില വർധിപ്പിക്കുന്നതനുസരിച്ച് സംസ്ഥാനത്തിന്റെ കീശയും വീർക്കുന്നുണ്ട്. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്പോൾ അതിന്റെ പങ്കുപറ്റാൻ ആർത്തി കാണിച്ചുവന്ന ധനകാര്യ മന്ത്രിക്ക് ഉപതെരഞ്ഞെടുപ്പിന്റെ തലേന്നു മാത്രം വീണ്ടുവിചാരമുണ്ടായത് എന്തു കൊണ്ടാണെന്ന് എല്ലാവർക്കും മനസിലാവും. നേരത്തെ ഇന്ധനവില കുതിച്ചുയർന്നപ്പോൾ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അധികനികുതി വേണ്ടെന്നുവച്ചിട്ടും ഒരു പൈസ കുറയ്ക്കില്ലെന്ന വാശി പിടിച്ചയാളാണ് തോമസ് ഐസക് എന്നും മറന്നു പോകരുത്.
പെട്രോളിന്റെ വില കുറയ്ക്കാത്തതിൽ കേന്ദ്രത്തെ കുറ്റം പറയുന്ന തോമസ് ഐസക് സ്വന്തം പാപം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം 24 മുതൽ 26ശതമാനം വരെ എക്സൈസ് നികുതി ചുമത്തുന്പോൾ സംസ്ഥാനം 31.80ശതമാനം വില്പന നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഇത്രയും കൂടിയ വില്പന നികുതി കുറയ്ക്കാൻ സംസ്ഥാനസർക്കാർ എന്തുകൊണ്ടു തയാറാവുന്നില്ല എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനമന്ത്രിയുടേതു വോട്ടു തട്ടാനുള്ള തന്ത്രം: ചെന്നിത്തല
01:45 AM May 26, 2018 | Deepika.com