കൊച്ചി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിനുശേഷം ഈ മേഖലയിലെ ആദിവാസി സമൂഹം ഭീതിയിലാണ് കഴിയുന്നതെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മധുവിന്റെ കൊലപാതകത്തെത്തുടർന്ന് അട്ടപ്പാടി മേഖലയിൽ ആദിവാസി വിഭാഗവും മറ്റുള്ളവരും തമ്മിലുള്ള ശത്രുത വർധിച്ചിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.കെ. സുബ്രഹ്മണ്യൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
മധുവിനെ കൊന്ന കേസിൽ അട്ടപ്പാടി സ്വദേശികളായ തൊടിയിൽ ഉബൈദ്, പള്ളിശേരിൽ രാധാകൃഷ്ണൻ, നജീബ് തുടങ്ങിയ 16 പ്രതികൾ നൽകിയ ജാമ്യ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 22ന് നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരേ പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസെടുത്തതെന്നും മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നും വിശദീകരണത്തിൽ പറയുന്നു.
പ്രതികളെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ട്. കാരണം സാക്ഷികളിൽ പലരും പ്രതികളുടെ ബന്ധുക്കളാണ്. ആദിവാസി വിഭാഗവും മറ്റുള്ളവരും തമ്മിൽ ശത്രുത നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾ പുറത്തിറങ്ങിയാൽ അവർക്കുനേരേ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു. ഇന്നലെ ഹർജി പരിഗണിച്ച ഹൈക്കോടതി മേയ് 30ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
മധുവിന്റെ കൊലപാതകം: അട്ടപ്പാടിയിൽ ആദിവാസി സമൂഹം ഭീതിയിലെന്നു സർക്കാർ
01:45 AM May 26, 2018 | Deepika.com