തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർധന സംസ്ഥാന ഖജനാവിനു വൻ നേട്ടമാകുന്നു. നികുതിയിനത്തിലുള്ള വരവിൽ ഗണ്യമായ വർധന ഉണ്ടായി. പെട്രോൾ, ഡീസൽ, പ്രകൃതിവാതകം എന്നിവയിൽനിന്നുള്ള പ്രതിമാസ വരുമാനം 700 കോടി രൂപയിലേക്കടുത്തു. കഴിഞ്ഞ സാന്പത്തികവർഷം ശരാശരി പ്രതിമാസ വരുമാനം 610 കോടി രൂപയായിരുന്ന സ്ഥാനത്താണിത്.
കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ഇന്ധനവില ദിവസവും മാറ്റിത്തുടങ്ങിയത്. അതിനു മുന്‍പത്തെ മാസം 669 കോടി രൂപയാണ് ഇന്ധനങ്ങളിൽനിന്നു കിട്ടിയത്.
ജൂലൈയിലും ഓഗസ്റ്റിലും വില കുറഞ്ഞു നിൽക്കുകയായിരുന്നതുമൂലം വില്പന നികുതിയും കുറഞ്ഞു. ജൂലൈയിലും ഓഗസ്റ്റിലും ശരാശരി 542 കോടിയേ ലഭിച്ചുള്ളൂ. സെപ്റ്റംബറിൽ വില കൂടിയതോടെ വരുമാനം 623 കോടിയായി.
എന്നാൽ ഒക്ടോബറിൽ എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ കുറച്ചപ്പോൾ വരുമാനം ഒക്ടോബറിൽ 601 കോടിയും നവംബറിൽ 569 കോടിയുമായി. ഡിസംബറോടെ വില പഴയ നിലയിലെത്തി. നികുതി 622 കോടിയായി. ജനുവരിയിൽ 640 കോടി, ഫെബ്രുവരിയിൽ 669 കോടി എന്ന നിലയിലെത്തി. ഫെബ്രുവരിയെ അപേക്ഷിച്ചു ലിറ്ററിനു നാലു രൂപ കൂടുതലായിരുന്നു ഏപ്രിലിൽ. മേയിൽ വീണ്ടും വിലകൂടി. ഇതു നികുതി പിരിവ് 700 കോടിയിലേക്കെത്തിച്ചു.
ഇന്ധനവില: സർക്കാരിനു നേട്ടം, ജനങ്ങൾക്കു ഭാരം
02:36 AM May 25, 2018 | Deepika.com