തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിന്റെ ആന്തരിക അവയവങ്ങൾ സേലത്തെ സ്വകാര്യ ആശുപത്രിക്കാർ എടുത്തുമാറ്റിയെന്ന് ബന്ധുക്കൾ. ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പരിക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്നു പേർക്കു വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചെന്നൈയിൽനിന്നു മീനാക്ഷിപുരത്തേക്കു തിരിച്ചുവരുന്പോൾ കള്ളിക്കുറിശ്ശിയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഡ്രൈവറടക്കം ഏഴു പേരെ തൊട്ടടുത്ത ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവരെ വിദഗ്ധ ചികിത്സയ്ക്കു വേണ്ടി 120 കി.മീറ്റർ അകലെ വിനായക സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി.
പരിക്കേറ്റവരിൽ ഒരാളായ മണികണ്ഠനു മസ്തിഷ്ക മരണം സംഭവിച്ചതായി മേയ് 22ന് ഡോക്ടർമാർ പ്രഖ്യാപിച്ചു. അതിനു ശേഷം മണികണ്ഠനെ വെന്റിലേറ്ററിലേക്കു മാറ്റി. മൂന്നു ലക്ഷം രൂപയാണു ചികിത്സച്ചെലവായി ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കാൻ 25,000 വേറെയും ആവശ്യപ്പെട്ടു. ബന്ധുക്കളുടെ കൈയിൽ പണമില്ലാത്തതുകൊണ്ട് അവരെക്കൊണ്ടു ചില കടലാസുകളിൽ ഒപ്പിടുവിച്ചു വാങ്ങി അവയവങ്ങൾ നീക്കംചെയ്തു എന്നാണു പരാതി. അതിനു ശേഷമാണു മൃതദേഹം വിട്ടുകൊടുത്തത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മറ്റു രേഖകളോ ബന്ധുക്കൾക്കു നൽകിയില്ല. വൈദ്യശാസ്ത്ര ധർമങ്ങൾക്കു നിരക്കാത്തതും ക്രൂരവുമായ ഈ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചികിത്സച്ചെലവിന് ആന്തരാവയവങ്ങൾ കവർന്നെന്നു പരാതി
02:26 AM May 25, 2018 | Deepika.com