തിരുവനന്തപുരം: താരപ്രചാരകരുൾപ്പെടെ എത്തി പ്രചാരണം കൊഴുപ്പിക്കുന്പോഴും ചെങ്ങന്നൂർ ആർക്കും പിടികൊടുക്കുന്നില്ല. പരസ്യപ്രചാരണത്തിനു രണ്ടു ദിവസം കൂടി മാത്രം അവശേഷിക്കുന്പോഴും തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ചു മൂന്നു മുന്നണികളിലും പ്രതീക്ഷയും ആശങ്കയും ഒരു പോലെ നിലനിൽക്കുകയാണ്.
എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്ന് അവർ ഇരുവരും പറയുന്നു. ബിജെപി കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കില്ലെന്നും അവർ ഉറപ്പിക്കുന്നു. അങ്ങനെയാണെങ്കിലും ബിജെപി വോട്ടുകളാകും ഇക്കുറി വിധി നിർണയിക്കുകയെന്ന കാര്യത്തിൽ തർക്കമില്ല.
കേരള കോണ്ഗ്രസ്- എമ്മിന്റെ പിന്തുണ ലഭിച്ചതു യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മലപ്പുറത്തും വേങ്ങരയിലും കേരള കോണ്ഗ്രസ് മുസ്ലിം ലീഗിനു പിന്തുണ കൊടുത്തിരുന്നു. ചെങ്ങന്നൂരിൽ കോണ്ഗ്രസിനെ മാണി പിന്താങ്ങുന്പോൾ അതു യുഡിഎഫിലേക്കുള്ള മടക്കത്തിന്റെ തുടക്കമാണെന്നും യുഡിഎഫ് കരുതുന്നു. ഇതേസമയം എസ്എൻഡിപി പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ നിലപാട് തങ്ങൾക്ക് അനുകൂലമാണെന്ന് എൽഡിഎഫ് കരുതുന്നു.
കഴിഞ്ഞ തവണ നഷ്ടമായ വോട്ടുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. 2016ൽ ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള വൻമുന്നേറ്റം നടത്തിയപ്പോൾ നഷ്ടമുണ്ടായതു യുഡിഎഫിനായിരുന്നു. ഇത്തവണത്തെ സ്ഥാനാർഥി ഡി. വിജയകുമാർ അന്നു നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ പ്രാപ്തനാണെന്നു യുഡിഎഫ് നേതൃത്വം വിശ്വസിക്കുന്നു. ഇടതുമുന്നണിക്കും ഇതേ വിശ്വാസമുണ്ടെന്നാണ് അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. വിജയകുമാറിന്റെ മതേതര കാഴ്ചപ്പാടിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടു സിപിഎം സംസ്ഥാന സെക്രട്ടറി നടത്തുന്ന പ്രസ്താവനകൾ ഇതിന്റെ തെളിവായി കാണാം. ഈ പ്രസ്താവനയിൽ ചുറ്റിപ്പറ്റി നേതാക്കൾ തമ്മിലുള്ള വാക്പോരും ചെങ്ങന്നൂരിൽ മുറുകുകയാണ്.
എൽഡിഎഫ് ആകട്ടെ കഴിഞ്ഞ തവണത്തെ വോട്ടുകൾ ഉറപ്പിച്ചു നിർത്താനാണു ശ്രമിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഒപ്പം നിർത്തിക്കൊണ്ടു തങ്ങളുടെ പരന്പരാഗത വോട്ടുകൾ നിലനിർത്തിയാൽ വിജയം സാധ്യമാണെന്നാണ് അവരുടെ കണക്കുകൂട്ടൽ. എസ്എൻഡിപി നിലപാടും ഫലത്തിൽ തങ്ങൾക്കു ഗുണകരമാകുമെന്ന് അവർ കണക്കുകൂട്ടുന്നു.
അന്തരിച്ച എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ ഓർമകൾ നിലനിർത്തിക്കൊണ്ടുള്ള പ്രചാരണതന്ത്രമാണ് ഇടതുമുന്നണി നടത്തി വരുന്നത്. രാമചന്ദ്രൻ നായർ തുടങ്ങി വച്ചതു പൂർത്തീകരിക്കാൻ സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് അവർ വോട്ടർമാരോടു പറയുന്നു. ഭരണപക്ഷക്കാരനെ ജയിപ്പിച്ചു വിട്ടാൽ വികസന പ്രവർത്തനങ്ങളിൽ അതിന്റെ നേട്ടമുണ്ടാകുമെന്നും ഇടതുപക്ഷം പ്രചരിപ്പിക്കുന്നു.
വികസനവും രാഷ്ട്രീയവുമെല്ലാം ചർച്ചയാകുന്നുണ്ടെങ്കിലും സാമുദായിക വോട്ടുകളെ ലക്ഷ്യം വച്ചു കൊണ്ടാണ് അവസാനദിനങ്ങളിലെ പ്രചാരണം മുന്നേറുന്നത്. മുതിർന്ന നേതാക്കൾതന്നെ അതിരുവിട്ട തലത്തിലേക്കു സാമുദായിക വികാരങ്ങൾ ആളിക്കത്തിക്കുന്നതിനും ചെങ്ങന്നൂർ സാക്ഷ്യം വഹിക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പു ഫലത്തിന്റെ നേട്ടം കൊയ്യാൻ ആർക്കും സാധിക്കാത്ത നിലയുമായി.
കഴിഞ്ഞ തവണ കിട്ടിയ 42,682 വോട്ടുകൾ നിലനിർത്താൻ ബിജെപിക്കു സാധിക്കുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നതും ഈ ഘടകത്തെ ആശ്രയിച്ചായിരിക്കും. ഇതു വിജയത്തിലേക്കെത്തിക്കാൻ സാധിക്കുമെന്നാണു ബിജെപി പറയുന്നത്. നിലവിലുള്ള അടിത്തറയ്ക്ക് ഇളക്കം തട്ടാതെ വിജയത്തിനാവശ്യമായ അധിക വോട്ടുകൾ പിടിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ബിജെപി പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ബിഡിജെഎസ് പ്രചാരണരംഗത്തുനിന്നു വിട്ടു നിൽക്കുന്നതു ബിജെപിക്കു തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല.
ബിജെപിയുടെ വോട്ടുകളിൽ ഇടിവുണ്ടാകുമെന്നു തന്നെയാണ് ഇടതു- വലതു മുന്നണികൾ കരുതുന്നത്. അത് എത്രമാത്രമാകുമെന്നതാണ് ഇരുമുന്നണികളെയും കുഴയ്ക്കുന്ന പ്രശ്നം. ബിജെപി വോട്ടിൽ കാര്യമായ ഇടിവുണ്ടായാൽ യുഡിഎഫിനാകും അതു ഗുണം ചെയ്യുക എന്നാണു പൊതുവേയുള്ള വിലയിരുത്തൽ. മറിച്ചായാൽ ഇടതുമുന്നണിക്കും. അതുകൊണ്ടു തന്നെ സ്വന്തം പെട്ടിയിൽ വീഴുന്ന വോട്ടിനൊപ്പം ബിജെപി വോട്ടും ഇരുമുന്നണികളെയും ബാധിക്കുമെന്ന ചിന്ത അവർക്കുണ്ട്.
സാബു ജോണ്
ആർക്കും പിടി കൊടുക്കാതെ ചെങ്ങന്നൂർ
02:26 AM May 25, 2018 | Deepika.com