പാലാ: സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് മാതൃഭവനമായ സ്നേഹാലയത്തില്‍ തുടക്കമായി. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി തിരി തെളിച്ച് ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
ജൂബിലി സ്മാരകമായി നിർമിക്കുന്ന കാരുണ്യഭവനത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്കു മാര്‍ കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്കി. സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് കഴിഞ്ഞ അര നൂറ്റാണ്ട് ദൈവകാരുണ്യത്തിന്റെ കാലഘട്ടമായിരുന്നുവെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു.
കാരുണ്യത്തിന്റെ ഭാഷയും വ്യാകരണവും പഠിച്ചെടുത്ത സഹോദരിമാര്‍ അത് ലോകത്തിന് പകര്‍ന്നുകൊടുത്തു. പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ഈ സന്യാസിനി സമൂഹം ചെയ്യുന്ന ശുശ്രൂഷകള്‍ സഭയുടെ പ്രബോധനങ്ങള്‍ക്കും ഈശോ പഠിപ്പിച്ച കാരുണ്യശാസ്ത്രത്തിനും ചേര്‍ന്ന വിധമാണ്. പാവപ്പെട്ടവര്‍ക്കു ചെയ്യുന്ന ശുശ്രൂഷ സഭയെ പടുത്തുയര്‍ത്തുന്ന സുവിശേഷവേലയാണ്. സ്ഥാപകപിതാവായ കൈപ്പന്‍പ്ലാക്കലച്ചന്റെ ആനന്ദത്തോടെ ഈശോയ്ക്ക് ശുശ്രൂഷ ചെയ്യുക എന്ന ദര്‍ശനമാണ് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് യാഥാര്ഥ്യമാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റവ. ഡോ. അഗസ്റ്റ്യന്‍ വാലുമ്മേല്‍ ഒ.സി.ഡി., ഫാ. ഫ്രാന്‍സീസ് പാറപ്ലാക്കല്‍, മദര്‍ ജനറല്‍ സിസ്റ്റർ ശോഭ എസ്.എം.എസ്. മുന്‍ മദര്‍ ജനറല്‍മാരായ സിസ്റ്റർ കര്‍മ്മല, സിസ്റ്റർ വിമല, അസിസ്റ്റന്റ് മദര്‍ ജനറല്‍ സിസ്റ്റർ കാര്‍മല്‍ ജിയോ, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സായ സിസ്റ്റർ അര്‍ച്ചന, സിസ്റ്റർ ക്രിസ്റ്റി, സിസ്റ്റർ റെജി, റീജണല്‍ സുപ്പീരിയര്‍ സിസ്റ്റർ റ്റോംസി എന്നിവരും വിവിധ ഭവനങ്ങളില്‍ നിന്ന് എത്തിയ സിസ്റ്റേഴ്സും ഉദ്ഘാടന ചടങ്ങുകളില്‍ സംബന്ധിച്ചു.
സ്നേഹഗിരിക്ക് ആനന്ദമായി സുവര്‍ണജൂബിലി ആഘോഷം
02:06 AM May 25, 2018 | Deepika.com